തിരുവനന്തപുരം: ഭാര്യയുടെ വിയോഗത്തെ തുടർന്ന് പ്രശസ്ത ചരിത്രകാരൻ പ്രൊഫ.കെ.എൻ. പണിക്കർ രണ്ടു പതിറ്റാണ്ട് നീണ്ട തിരുവനന്തപുരത്തെ വാസം അവസാനിപ്പിച്ച് ബംഗളൂരുവിലേക്ക് പോകുന്നു. ഇനിയുള്ള കാലം മക്കളായ രാഗിണിയുടെയും ശാലിനിയുടെയും കുടുംബങ്ങൾക്കൊപ്പം അവിടെ കഴിയാനാണ് എൺപത്തിയാറിലെത്തിയ അദ്ദേഹത്തിന്റെ തീരുമാനം. സ്വദേശം ഗുരുവായൂരാണെങ്കിലും,
കവടിയാർ ജവഹർനഗറിലെ നികുഞ്ജം ഫോർച്യുൺ 9 ബി ഫ്ലാറ്റിലായിരുന്നു രാജസ്ഥാൻകാരിയും ചരിത്രകാരിയുമായിരുന്ന ഭാര്യ ഉഷ പണിക്കർക്കൊപ്പം താമസിച്ചിരുന്നത്. ഈ മാസം അഞ്ചിനായിരുന്നു ഭാര്യയുടെ മരണം. നാളെ ബംഗളൂരുവിലേക്ക് തിരിക്കും.
ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ചരിത്രവിഭാഗം മേധാവിയായിരുന്ന അദ്ദേഹം 1996-2001ലെ ഇ.കെ. നായനാർ സർക്കാരിന്റെ അവസാനകാലത്താണ് കാലടി സംസ്കൃത സർവകലാശാലാ വൈസ് ചാൻസലറായി കേരളത്തിലെത്തിയത്. നാലു വർഷം ആ പദവി വഹിച്ചു. തുടർന്ന് പന്ത്രണ്ട് വർഷം കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ അദ്ധ്യക്ഷനായും പ്രവർത്തിച്ചു. ചരിത്ര ഗവേഷണ കൗൺസിൽ അദ്ധ്യക്ഷനായപ്പോഴാണ് തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയത്. 2006ലെ വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് രൂപീകരിച്ച ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ആദ്യ ചെയർമാനായിരുന്നു.നിരവധി ചരിത്രഗ്രന്ഥങ്ങളുടെ കർത്താവായ അദ്ദേഹം, ഹൈന്ദവ ദേശീയ വാദത്തെ ശക്തിയുക്തം എതിർക്കുന്നവരിൽ പ്രമുഖനാണ്.
ഇന്ന് വൈകുന്നേരം അഞ്ചിന് ജവഹർനഗറിലെ ഫ്ലാറ്റിൽ ചരിത്രകാരന്മാരും എഴുത്തുകാരുമടങ്ങുന്ന സുഹൃദ്സംഘം യാത്രയയപ്പ് നൽകാൻ ഒത്തുകൂടുന്നുണ്ട്. ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 'മതം, സ്വത്വം, ദേശീയത' എന്ന പേരിലുള്ള പണിക്കരുടെ പുസ്തകത്തിന്റെ പ്രകാശനവും നടക്കും. ടി.എം. തോമസ് ഐസക്, രാജൻ ഗുരുക്കൾ, കെ.എൻ. ഗണേശ്, ഡോ.ബി. ഇക്ബാൽ, സി.പി. നാരായണൻ തുടങ്ങിയവർ ഒത്തുകൂടും. 'കലുഷിതമായ കാലം' എന്ന പേരിൽ ആത്മകഥ സമീപകാലത്താണ് പുറത്തിറങ്ങിയത്.
" ജവഹർനഗറിലെ ഫ്ലാറ്റ് ഉപേക്ഷിച്ചല്ല പോകുന്നത്. തിരുവനന്തപുരം ഓർമ്മകൾ എന്നുമുണ്ടാകും "
- പ്രൊഫ.കെ.എൻ. പണിക്കർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |