കൊല്ലം: കൊവിഡ് തകർത്ത കേരളത്തിന്റെ സാമ്പത്തിക മേഖലയെ കരകയറ്റാനും ജനങ്ങൾക്ക് വരുമാനം ഉറപ്പാക്കാനുമുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് പുതിയ ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേരളകൗമുദിയോട് പറഞ്ഞു.
പ്രതിസന്ധിയിൽ നിന്ന് സംസ്ഥാനത്തെ രക്ഷിക്കാൻ കേരള മോഡൽ ബദൽ സാമ്പത്തികാസൂത്രണം ശക്തിപ്പെടുത്തുമെന്നും കിഫ്‌ബിയുടെ വൻ വികസന പദ്ധതികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ധനമന്ത്രി നൽകിയ അഭിമുഖത്തിന്റെ. പ്രസക്തഭാഗങ്ങൾ:
? ആദ്യ മുൻഗണന
തൊഴിലില്ലായ്‌മ പരിഹരിക്കണം. ജനത്തിന് വരുമാനം ഉറപ്പാക്കണം. ക്രയവിക്രയ ശേഷി സജീവമാക്കണം. കാർഷിക - വ്യാവസായിക മേഖലകളെ ഉണർത്തണം. കേന്ദ്ര നിലപാട് സഹായകരമല്ല. വളരെ വേഗം സാമ്പത്തിക വിദഗ്ദ്ധരുമായും പാർട്ടിയുമായും ആലോചിച്ച് നാടിന് ദീർഘകാലം ഗുണം ചെയ്യുന്ന കാര്യങ്ങൾ നടപ്പാക്കും.
? ആരോഗ്യമേഖലയിൽ നിന്നാണോ തുടക്കം
ആരോഗ്യവും ജീവിതവും സംരക്ഷിക്കാൻ തന്നെയാണ് ആദ്യ പരിഗണന. ആരോഗ്യരംഗത്ത് പരമാവധി സഹായം എത്തിക്കണം. എങ്ങനെയൊക്കെ പ്രതിസന്ധികൾ മറികടക്കാനാവുമോ അതെല്ലാം ശാസ്ത്രീയമായി പഠിച്ച് കൂടിയാലോചനകളിലൂടെ വേഗത്തിൽ പ്രാവർത്തികമാക്കും.
? പ്രതിസന്ധി
കൊവിഡിനെ തുടർന്ന് ഒന്നര വർഷമായി നാട് സ്‌തംഭനത്തിലാണ്. ജനങ്ങളുടെ തൊഴിലും വരുമാനവും നിലച്ചു. പ്രവാസികൾ മടങ്ങിയെത്തി. വ്യാപാരവും വ്യവസായവും നിശ്ചലമായി. ജീവിതത്തിന്റെ സമസ്ത മേഖലകളെയും കൊവിഡ് വരിഞ്ഞുമുറക്കി.
? വലിയ തയ്യാറെടുപ്പുകൾ വേണ്ടേ
ആവശ്യമാണ്. ലോകം തന്നെ സ്തംഭിച്ച് നിൽക്കുന്ന സാഹചര്യത്തിൽ എന്തൊക്കെ ചെയ്യാമെന്ന് നോക്കും. സാധാരണക്കാരെ ഒപ്പം നിറുത്തിയുള്ള തീരുമാനങ്ങളാകും ഉണ്ടാവുക. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചാൽ വേഗത്തിൽ നേട്ടങ്ങളുണ്ടാക്കാം.
? പുതിയ പരിഷ്‌കാരങ്ങൾ
സാമ്പത്തിക സ്ഥിതി സാധാരണ നിലയിലാക്കാൻ പുതിയ പരിഷ്‌കാരങ്ങൾ വേണ്ടിവരും. എന്നാൽ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല.
? കിഫ്ബി തുടരുമോ
അതിശയകരമായ വികസന പ്രവർത്തനങ്ങളാണ് കിഫ്ബിയിലൂടെ ഇടതു സർക്കാർ കൊണ്ടുവന്നത്. അതിന്റെ തുടർച്ചയാണ് പുതിയ സർക്കാരും. കിഫ്ബിയിലൂടെ വലിയ വികസനം ഇനിയുമുണ്ടാവും. പാർട്ടി ഏൽപിച്ച കർത്തവ്യം സത്യസന്ധമായി നിർവഹിക്കും. വലിയ ഉത്തരവാദിത്വമാണ് ഏറ്റെടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |