തിരുവനന്തപുരം: സർക്കാർ ജോലിയെന്ന ലക്ഷ്യം മാത്രം മുന്നിൽക്കാണുന്ന അവസ്ഥയ്ക്ക് മാറ്റം കുറിച്ച് യുവജനങ്ങൾ പുത്തൻ സംരംഭങ്ങളുടെ മേഖലയിലേക്ക് ശ്രദ്ധ തിരിക്കണമെന്നും വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറാകണമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഏന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് നടത്തിയ രണ്ടുദിവസത്തെ യുവ ബൂട്ട് ക്യാമ്പിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവസംരംഭകർക്ക് ഏറ്റവും കൂടുതൽ പിന്തുണയും പ്രോത്സാഹനവും ലഭിക്കുന്നത് കേരളത്തിലാണ്. കെ-ഡിസ്‌ക്, അസാപ്, സ്റ്റാർട്ടപ്പ് മിഷൻ, കെ.ഐ.ഇ.ഡി എന്നിങ്ങനെ വിവിധ സർക്കാർ ഏജൻസികൾ പിന്തുണ നൽകാനുണ്ട്.
സംരംഭകർക്കായി പലിശയില്ലാതെ 2 കോടി രൂപ വരെയും 5 ശതമാനം പലിശയിൽ 10 കോടി വരെയും കെ.എഫ്.സി വായ്പ ലഭിക്കും. നമ്മുടെ നാട്ടിൽ സുലഭമായ സാധനങ്ങൾ വ്യാവസായികമായി എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിനെക്കുറിച്ചുള്ള നവീന ആശയങ്ങളാണ് ഉണ്ടാകേണ്ടത്. പുതിയ സംരംഭങ്ങളിലൂടെ മൂല്യവർദ്ധന വരുത്തി ഉത്പന്നങ്ങളാക്കി മാറ്റാൻ സാധിക്കുന്നതിലാണ് വിജയമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസമായി നടന്നുവന്ന എക്സ്‌പോയിൽ ഐഡിയ പിച്ചിംഗ്, എക്സ്‌പോ എന്നീ വിഭാഗങ്ങളിൽ കാഷ് അവാർഡും സർട്ടിഫിക്കറ്റും മന്ത്രി വിതരണം ചെയ്തു. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.ഐ.ഇ.ഡി പ്രസിഡന്റ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, സി.ഇ.ഒ ശരത് വി. രാജ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |