കരട് മാനേജ്‌മെന്റ് പ്‌ളാനിൽ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ആറ് ദിനം മാത്രം
കൊച്ചി: തീരദേശപരിപാലന നിയമം നടപ്പാക്കുന്നതിനുള്ള കരട് മാനേജ്‌മെന്റ് പ്‌ളാനിന്മേൽ നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള കാലാവധി 30 ന് അവസാനിക്കാനിരിക്കെ, വീട് നിർമ്മാണവും അറ്റകുറ്റപ്പണിയും സംബന്ധിച്ച മാനദണ്ഡങ്ങൾ ഒമ്പത് ജില്ലകളിലെ തീരദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു. പ്ളാനിൽ വിനോദസഞ്ചാരത്തിന് നൽകിയ പരിഗണന സാധാരണക്കാർക്ക് ലഭിച്ചില്ലെന്ന പരാതി ശക്തമാണ്.
2019ലെ തീരദേശനിയന്ത്രണ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസാണ് സംസ്ഥാന സർക്കാരിനു വേണ്ടി പ്രദേശങ്ങളുടെ മാപ്പ് ഉൾപ്പെടുത്തി പ്ലാൻ തയ്യാറാക്കിയത്. ഏപ്രിൽ 22 ന് പ്ളാൻ പ്രസിദ്ധീകരിച്ചെങ്കിലും കൊവിഡ് പ്രതിരോധത്തിനിടെ അത് വിലയിരുത്താനോ, നിർദ്ദേങ്ങൾ സമർപ്പിക്കാനോ ഗ്രാമപഞ്ചായത്തുകൾക്ക് കഴിഞ്ഞിട്ടില്ല. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം. കോട്ടയത്ത് വേമ്പനാട് കായൽ മേഖലകൾക്കാണ് നിയമം ബാധകം.
അവ്യക്തത
തീരദേശം ബന്ധപ്പെട്ട തീരദേശ പരിപാലന മേഖലയിലെ ഏത് വിഭാഗത്തിലെന്ന് നിശ്ചയിക്കുന്ന മാനദണ്ഡം ശാസ്ത്രീയമല്ലെന്നാണ് പ്രധാന വിമർശനം. ഒരു ചതുരശ്ര കിലോമീറ്റർ പരിധിയിൽ 2,161 പേരിലധികമുണ്ടെങ്കിൽ പരിസ്ഥിതിപ്രധാനമായ മൂന്ന് എ, ബി വിഭാഗങ്ങളിൽപ്പെടും. അവിടെ വീട് വയ്ക്കാൻ അനുമതിക്ക് വ്യവസ്ഥകൾ കർശനമാണ്. ഒരേ തീരത്താണെങ്കിലും ഒരു പ്രദേശത്ത് 2,161ൽ കുറവായാൽ ലഭിക്കുന്ന ആനുകൂല്യം തൊട്ടടുത്ത് ആളെണ്ണം കൂടിയതിന്റെ പേരിൽ നിഷേധിക്കുന്നത് അനീതിയാണെന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ പറയുന്നു. മത്സ്യത്തൊഴിലാളികളുടെ വീടുകൾ നവീകരിക്കുന്നതിനും പുതിയവ നിർമ്മിക്കുന്നതിനും തടസങ്ങളുണ്ടാകുമെന്നാണ് മറ്റൊരാശങ്ക. 50 മീറ്ററിന് പുറത്ത് വീടിന് അനുമതി നൽകേണ്ടത് തദ്ദേശസ്ഥാപനമാണോ, അതോറിട്ടിയാണോയെന്നും പ്ലാനിൽ വ്യക്തമാക്കിയിട്ടില്ലെന്ന് എൻജിനീയറായ സലിം പറഞ്ഞു
പ്രത്യാഘാതം
പ്ലാനിൽ തിരുത്തൽ വരുത്തിയില്ലെങ്കിൽ സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന തീരദേശങ്ങളിൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് മത്സ്യത്തൊഴിലാളി സംഘടനകളും വിദഗ്ദ്ധരും പറയുന്നു. കടൽ, കായലുകൾ, ഉൾനാടൻ ജലാശയങ്ങൾ, നദികൾ എന്നിവയുടെ തീരത്ത് പ്ലാൻ ബാധകമാണ്. തീരദേശ പരിപാലനനിയമത്തിലെ മൂന്ന് എ, മൂന്ന് ബി വിഭാഗത്തിൽ വരുന്ന പഞ്ചായത്തുകൾക്ക് പ്രത്യേക മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. വിനോദസഞ്ചാര പദ്ധതികൾ നടപ്പാക്കാവുന്ന പ്രദേശങ്ങളും മാപ്പ് ചെയ്തിട്ടുണ്ട്.
''തീരദേശവാസികളോട് നീതി പുലർത്തും. ആശങ്കകൾ പരിഹരിക്കാൻ പരമാവധി ഇളവുകൾ നൽകി വിജ്ഞാപനം പുറപ്പെടുവിക്കും''.
-ഡോ.സി.പി. ജീവൻ,
അംഗം, തീരദേശ പരിപാലന
അതോറിട്ടി
''തദ്ദേശസ്ഥാപനങ്ങളുടെയും ജനങ്ങളുടെയും അഭിപ്രായങ്ങൾ സ്വീകരിക്കും. മാനേജ്‌മെന്റ്
അതോറിട്ടിയാണ് അന്തിമ അംഗീകാരം നൽകേണ്ടത്''.
-ഡോ.കെ.കെ. രാമചന്ദ്രൻ,
നാഷണൽ സെന്റർ ഫോർ
എർത്ത് സയൻസ് സ്റ്റഡീസ്
''222 മത്സ്യഗ്രാമങ്ങളെയുൾപ്പെടെ പ്രതികൂലമായി ബാധിക്കുന്ന വ്യവസ്ഥകളിൽ ഇളവനുവദിക്കണം. മത്സ്യത്തൊഴിലാളികളുടെ വീടും ഉപജീവനവും സംരക്ഷിക്കണം''.
-ചാൾസ് ജോർജ്
പ്രസിഡന്റ്, കേരള
മത്‌സ്യത്തൊഴിലാളി ഐക്യവേദി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |