SignIn
Kerala Kaumudi Online
Friday, 29 March 2024 1.41 PM IST

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു, സംസ്‌കാരം ഇന്ന് 12.30ന് ശാന്തികവാടത്തിൽ

kochu-preman

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര താരം കെ.എസ് പ്രേംകുമാറെന്ന കൊച്ചുപ്രേമൻ (62) അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടർന്ന് ശനിയാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു അന്ത്യം. തിരുമല വലിയവിളയിലെ 'ചിത്തിര'യിൽ ഉച്ച കഴിഞ്ഞ് ഭക്ഷണം കഴിക്കുമ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടായി. ഉടൻ മകൻ ഹരികൃഷ്ണനും മരുമകൾ റഷ്‌ലിയും ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ഭാര്യയും നടിയുമായ ഗിരിജാ പ്രേമനും വീട്ടിലുണ്ടായിരുന്നു. സിനിമ - സീരിയൽ രംഗത്ത് സജീവമായിരുന്നു. കുറച്ച് ദിവസമായി അസുഖം കൂടുതലായിരുന്നു.

ഭൗതികശരീരം ഇന്ന് രാവിലെ 11 മുതൽ 12 വരെ ഭാരത് ഭവനിൽ പൊതുദർശനത്തിനു വയ്ക്കും. ഉച്ചയ്ക്ക് 12.30ന് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിക്കും. സിനിമ, സീരിയൽ രംഗത്തുള്ളവർ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.

തിരുവനന്തപുരം പേയാട് ശിവരാമ ശാസ്ത്രികളുടെയും ഹരികഥാ കലാകാരി കമലത്തിന്റെയും മകനായി 1955 ജൂൺ ഒന്നിന് ജനിച്ചു. സഹോദരങ്ങൾ: കെ.എസ് വിജയകുമാർ (പരേതൻ), കുമാർ, കെ.എസ് ജയകുമാർ, തങ്കമണി, ഗീതാകുമാരി, കെ.എസ് ലതിക.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കൊച്ചുപ്രേമൻ ആദ്യമായി നാടകമെഴുതി സംവിധാനം ചെയ്തത്. തുടർന്ന് ഉഷ്ണരാശി എന്ന നാടകവും രചിച്ചു. രണ്ടു നാടകങ്ങളും ആകാശവാണിയിലെ ഇതളുകൾ എന്ന പരിപാടിയിൽ പ്രക്ഷേപണം ചെയ്തു. തിരുവനന്തപുരം എം.ജി. കോളേജിൽ നിന്ന് ബിരുദം നേടി. തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എൻ.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖിയിൽ അഭിനയിച്ചതോടെ കലാരംഗത്ത് ശ്രദ്ധേയനായി. ഗായത്രീ തിയേറ്റേഴ്സ്, സംഘചേതന, കാളിദാസ കലാകേന്ദ്രം, കേരള തിയേറ്റേഴ്സ് തുടങ്ങി പത്തോളം നാടക സമിതികളിൽ പ്രവർത്തിച്ചു. വെഞ്ഞാറമൂട് സംഘചേതനയുടെ സ്വാതി തിരുനാൾ, ഇന്ദുലേഖ, രാജൻ പി.ദേവിന്റെ ആദിത്യമംഗലം ആര്യവൈദ്യശാല എന്നിവ കൊച്ചുപ്രേമന് നിരവധി ആരാധകരെ സമ്മാനിച്ച നാടകങ്ങളായിരുന്നു. നാടകത്തിൽ സജീവമായ കാലത്താണ് കൊച്ചുപ്രേമൻ എന്ന പേര് സ്വീകരിച്ചത്.
1979ൽ ഏഴു നിറങ്ങൾ ആണ് ആദ്യ സിനിമ. അന്ന് നാടകരംഗത്ത് തിരക്കുള്ള താരമായിരുന്നു കൊച്ചുപ്രേമൻ. 1996 ൽ രാജസേനൻ - ജയറാം കൂട്ടുകെട്ടിലൊരുങ്ങിയ ദില്ലിവാല രാജകുമാരനിലൂടെയാണ് സിനിമയിൽ സജീവമായത്. 1997ൽ രാജസേനന്റെ എട്ടു സിനിമകളിൽ അഭിനയിച്ചു. സത്യൻ അന്തിക്കാടിന്റെ ഇരട്ടക്കുട്ടികളുടെ അച്ഛൻ, രാജീവ് അഞ്ചലിന്റെ ഗുരു, ജയരാജിന്റെ തിളക്കം തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ ശ്രദ്ധേയനാക്കി. 2016ൽ രഞ്ജിത്ത് സംവിധാനം ചെയ്ത ലീലയിൽ വ്യത്യസ്‌തമായ കഥാപാത്രമായി. ഷാജി കൈലാസ് സംവിധാനം ചെയ്‌ത കടുവയാണ് അവസാന സിനിമ.
കൊച്ചുപ്രേമന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രി വി.ശിവൻകുട്ടി, രമേശ് ചെന്നിത്തല, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തുടങ്ങിയവരും സലിംകുമാർ, ഹരിശ്രീ അശോകൻ, നാദിർഷ തുടങ്ങി നിരവധി സിനിമ, സീരിയൽ താരങ്ങളും അനുശോചിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOCHU PREMAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.