രേഖ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് ബി.ജെ.പിക്കായി കേരളത്തിലെത്തിച്ച് ഒരു മാസത്തിനിടെ വിതരണം ചെയ്തത് 41.4 കോടി രൂപയാണെന്ന് വ്യക്തമാക്കുന്ന രേഖ അന്വേഷണ സംഘം ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ചു. മാർച്ച് അഞ്ച് മുതൽ ഏപ്രിൽ അഞ്ച് വരെയായിരുന്നു വിതരണം .
കൊടകര കുഴൽപ്പണക്കേസിൽ പിടി കൂടിയ പണം ആവശ്യപ്പെട്ട് പരാതിക്കാരൻ ധർമ്മരാജനും മറ്റ് രണ്ട് പേരും നൽകിയ ഹർജിക്കെതിരെയാണ് രേഖ സമർപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ, പാലക്കാട്, കാസർകോട്, എറണാകുളം ജില്ലകളിലേക്കാണ് 41.4 കോടി എത്തിച്ചത്. കർണാടകത്തിൽ നിന്നും കോഴിക്കോട്ടെ ഏജന്റുമാരിൽ നിന്നും പണമെത്തിച്ചു. സംഘടനാ സെക്രട്ടറി എം. ഗണേശൻ, ഓഫീസ് സെക്രട്ടറി ജി. ഗിരീഷ് എന്നിവരുടെ നിർദേശപ്രകാരമാണ് പണം വിതരണം ചെയ്തതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പു കമ്മിഷനും ഇ.ഡിയും ആദായനികുതി വകുപ്പും ആവശ്യപ്പെട്ട പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച അന്വേഷണവും നടപടികളും തുടരുന്നു. ഇത്തവണയും പണത്തിന്റെ രേഖകൾ ഹാജരാക്കാൻ ധർമ്മരാജനായില്ല. പണം ബി.ജെ.പിയുടേതാണ്. ധർമരാജന്റെ ഹർജി പരപ്രേരണ മൂലമാണെന്നും, ധർമരാജൻ രേഖകൾ ഹാജരാക്കുന്ന പക്ഷം കോടതി നിജസ്ഥിതി അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. കേസ് പരിഗണിക്കുന്നത് 11ലേക്ക് മാറ്റി. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ
എൻ.കെ ഉണ്ണിക്കൃഷ്ണൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |