കൊച്ചി : സി.പി. എമ്മിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിനായി പുതിയ കർമ്മപദ്ധതികൾ ആവിഷ്കരിക്കുന്നതായി സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മൂന്നാം തവണയും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സമ്മേളനനഗരിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാർ വിശ്വസിക്കുന്ന പാർട്ടിയാണ് സി.പി. എം. ഈ നാടിന്റെ രക്ഷ സി.പി.എമ്മിലൂടെയാണെന്ന് ജനങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ജനോപകാരപ്രദമായ നടപടികൾക്കുള്ള അംഗീകാരമാണ് തുടർ ഭരണമെന്നും അദ്ദേഹം പറഞ്ഞു .
സ്‌ത്രീപക്ഷ കേരളമായി മാറുന്നതിനുള്ള നിർദ്ദേശങ്ങളും സമ്മേളനത്തിൽ ഉയർന്നുവന്നു. എല്ലാ മേഖലയിലും തുല്യത ഉറപ്പാക്കാൻ സർക്കാർ നേതൃത്വം നൽകണം. സ്‌ത്രീകളെ രണ്ടാംകിടക്കാരായി കാണുന്ന സമീപനം മാറ്റണം. ഇതിന് ആശയപ്രചാരണം വേണമെന്നും കോടിയേരി പറഞ്ഞു.
കാർഷികമേഖല ശക്തിപ്പെടുത്തുന്നത് ഉൾപ്പെടെ സമ്മേളനത്തിൽ ഉയർന്ന നിർദ്ദേശങ്ങളും ഭേദഗതികളും ഉൾപ്പെടുത്തി നവകേരളസൃഷ്ടിക്കായി അവതരിപ്പിച്ച വികസനരേഖ സമ്മേളനം അംഗീകരിച്ചു. എൽ.ഡി.എഫിലും പൊതുജനങ്ങൾക്കിടയിലും ചർച്ച നടത്തി ആറുമാസത്തിനകം രേഖ സമ്പുഷ്ടമാക്കും.
സാംസ്‌കാരിക ഇടപെടൽ ശക്തമാക്കും
സാംസ്‌കാരിക മേഖലയിലെ ഇടപെടലുകൾ ശക്തിപ്പെടുത്തും. സാംസ്‌കാരിക മുന്നണിയിലെ കടമകൾ സംബന്ധിച്ച രേഖയും അംഗീകരിച്ചു. വികസനരേഖയെക്കുറിച്ചുള്ള ചർച്ചയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞു. നവകേരളസൃഷ്ടിക്കായുള്ള പ്രചാരണം ശക്തമാക്കണം. പ്രവർത്തകർ നയരേഖ ഉൾക്കൊണ്ട് പ്രവർത്തിക്കണം. മേയ്, ജൂൺ മാസങ്ങളിൽ ബ്രാഞ്ച്തലം വരെ രേഖ വിശദീകരിക്കും. എൽ.ഡി.എഫ് ഘടകകക്ഷികളുടെ അഭിപ്രായം സ്വീകരിക്കും. സമൂഹത്തിന്റെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് ആറുമാസത്തിനകം രേഖ അന്തിമമാകും.
പി. ജയരാജനെ പരിഗണിച്ചില്ല
കണ്ണൂരിൽ നിന്ന് കൂടുതൽ പേരുണ്ട്. എല്ലാ ജില്ലകൾക്കും അവസരം നൽകണം. അതിനാലാണ് പി ജയരാജനെ ഒഴിവാക്കിയത്. ജയരാജനുമായി പ്രശ്നങ്ങളൊന്നുമില്ല. പാർട്ടിയിലെ സീനിയർ മെംബറാണെന്ന് കരുതി എല്ലാവരേയും സെക്രട്ടറിയേറ്റിൽ എടുക്കാനാവില്ല. പ്രവർത്തനത്തിനുള്ള ആളുകളെ നോക്കി കുറച്ച് പേരെ മാത്രം എടുക്കുകയായിരുന്നു.
ജയിംസ് മാത്യു സ്വയം ഒഴിവായി
സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജയിംസ് മാത്യു നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. അല്ലാതെ മറ്റു പ്രശ്നങ്ങളൊന്നുമില്ല. പുതിയ കേഡർമാർ ഇനിയും പാർട്ടിയിൽ വരേണ്ടതുണ്ട്. എല്ലാവർക്കും അവസരം നൽകുന്ന പാർട്ടിയാണ് സി.പി. എം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |