കണ്ണൂർ : പ്രിയ സഖാക്കൾ ഇ.കെ.നായനാരും ചടയൻ ഗോവിന്ദനും മറ്റ് ഒട്ടേറേ മഹാരഥന്മാരും അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലത്ത് ജനനായകൻ കോടിയേരി ബാലകൃഷ്ണന് നിത്യ നിദ്ര. ഇന്നലെ വൈകിട്ട് നാല് മണിയോടെ തീനാമ്പുകൾ ഏറ്റുവാങ്ങിയ കോടിയേരി ഇനി ഓർമ്മകളിലെ രക്തതാരകം. ചടങ്ങുകൾക്കുശേഷം ചേർന്ന അനുശോചന യോഗത്തിൽ പ്രസംഗം പൂർത്തിയാക്കാനാകാതെ മുഖ്യമന്ത്രി വിങ്ങിപ്പൊട്ടി.
പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മക്കളായ ബിനോയും ബീനിഷും ചിതയ്ക്ക് തീ പകർന്നു.
കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽനിന്ന് ആയിരങ്ങൾ അണിചേർന്ന വിലാപയാത്രയായി ഭൗതികദേഹം തുറന്ന വാഹനത്തിൽ മൂന്ന് മണിയോടെയാണ് പയ്യാമ്പലത്തെത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള നേതാക്കൾ മൂന്നു കിലോമീറ്ററോളം നടന്നാണ് അനുഗമിച്ചത്.
വാഹനത്തിൽ നിന്ന് പട്ടടവരെ ഭൗതിക ദേഹം തോളിലേറ്റിയത്
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട് , എം.എ.ബേബി തുടങ്ങിയ മുതിർന്ന നേതാക്കളായിരുന്നു .പൊലീസ് പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാർഡ് ഓഫ് ഓണർ അർപ്പിച്ചു.
പയ്യാമ്പലത്തെ സംസ്കാര ചടങ്ങിലും മുഖ്യമന്ത്രി പിണറായി വിജയൻ വികാരനിർഭരനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |