■ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സ്റ്റേഷൻ ചുമതലയിൽ നിന്ന് മാറ്റും
കൊല്ലം:കൊല്ലത്തെ അഭിഭാഷകരുടെ കോടതി ബഹിഷ്കരണ സമരം മുഖ്യമന്ത്രിയുടെ
പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുമായി കൊല്ലം ബാർ അസോസിയേഷൻ ഭാരവാഹികൾ നടത്തിയ ചർച്ചയിൽ ഒത്തുതീർപ്പായി. കൊല്ലം ബാറിലെ അഭിഭാഷകനായ പനമ്പിൽ എസ്. ജയകുമാറിനെ ലോക്കപ്പിലിട്ട് മർദ്ദിച്ചെന്ന പരാതിയിൽ ആരോപണ വിധേയരായ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ സി.ഐ അടക്കമുള്ള നാല് ഉദ്യോഗസ്ഥരെ ചുമതലകളിൽ നിന്ന് മാറ്റുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്.
കുറ്റക്കാരായ അഭിഭാഷകർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബാർ അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി ഭാരവാഹികളെ ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു.
. സംഭവം അന്വേഷിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ഡി.ഐ.ജി നിശാന്തിനിയെ ചുമതലപ്പെടുത്താൻ ഡി.ജി.പിയോട് നിർദ്ദേശിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് ഓച്ചിറ അനിൽകുമാർ, സെക്രട്ടറി എ.കെ മനോജ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ പട്ടത്താനം രാജീവ്, നവാസ് മരുത്തടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ഈമാസം 5ന് വീട്ടിലേക്ക് മടങ്ങും വഴി പനമ്പിൽ എസ്. ജയകുമാറിനെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ച പൊലീസുകാരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതലാണ് കൊല്ലം സിറ്റി പൊലീസ് പരിധിയിലെ അഭിഭാഷകർ കോടതി ബഹിഷ്കരണ സമരം ആരംഭിച്ചത്. സമരത്തിന്റെ ആദ്യദിവസം കൊല്ലം സിവിൽ സ്റ്റേഷൻ വളപ്പിൽ സമരം അക്രമാസക്തമായിരുന്നു. പൊലീസുകാരെ കോടതികളിൽ നിന്ന് ഇറക്കിവിട്ടതിന് പുറമേ കൈയേറ്റവും നടത്തി. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ കോടതി ബഹിഷ്കരണ സമരം തുടരുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |