പത്തനംതിട്ട: കോന്നി താലൂക്ക് ഒാഫീസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയ സംഭവത്തിൽ സി.പി.എമ്മും സി.പി.എെയും തമ്മിൽ തർക്കം. വിഷയത്തിൽ കെ.യു. ജനീഷ് കുമാർ എം.എൽ.എ ഇടപെട്ട നടപടി അപക്വമെന്ന് സി.പി.എെ ജില്ലാ അസി. സെക്രട്ടറി പി.ആർ. ഗോപിനാഥ് ആരോപിച്ചതിന് പിന്നാലെ എം.എൽ.എയുടെ നടപടിയെ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ന്യായീകരിച്ചു. ജീവനക്കാർ കൂട്ടത്തോടെ ഒാഫീസിൽ ഹാജരാകാതിരുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും ഇത് രാഷ്ട്രീയവത്കരിക്കേണ്ട വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് ഒാഫീസിലെത്തിയ എം.എൽ.എ തഹസിൽദാരുടെ കസേരയിൽ കയറി ഇരിക്കുകയും ജീവനക്കാരുടെ ഹാജർ പരിശോധിക്കുകയും ചെയ്തത് നിയമവിരുദ്ധമാണെന്നാണ് സി.പി.എെയുടെ വാദം. ജീവനക്കാർ കൂട്ടത്തോടെ വിനോദയാത്ര പോയത് തെറ്റാണ്. എം.എൽ.എക്ക് വിഷയം ജില്ലാ കളക്ടറെയോ റവന്യൂമന്ത്രിയെയോ അറിയിക്കാമായിരുന്നു. മാദ്ധ്യമങ്ങളിലൂടെ പ്രശ്നം പൊതുജനങ്ങൾക്ക് മുന്നിലെത്തിച്ച എം.എൽ.എ സർക്കാരിന് നാണക്കേടുണ്ടാക്കിയെന്നാണ് സി.പി.എെ നിലപാട്. ജീവനക്കാർ കൂട്ട അവധിയെടുത്ത് വെള്ളിയാഴ്ചയാണ് മൂന്നാറിലേക്ക് വിനാേദയാത്ര പോയത്. ആകെയുള്ള 61 ജീവനക്കാരിൽ 21 പേർ മാത്രമാണ് വെള്ളിയാഴ്ച ജോലിക്കെത്തിയത്. 19 പേർ അവധി അപേക്ഷ നൽകിയിരുന്നു. 21 പേർ നൽകിയിരുന്നില്ല. അവധിയെടുത്ത ജീവനക്കാരിലധികവും സി.പി.എെ സംഘടനയായ ജോയിന്റ് കൗൺസിലിലെ അംഗങ്ങളാണ്. സി.പി.എം സംഘടനയായ എൻ.ജി.ഒ യൂണിയൻ, കോൺഗ്രസിന്റെ എൻ.ജി.ഒ അസോസിയേഷൻ, ബി.എം.എസിന്റെ എൻ.ജി.ഒ സംഘ് എന്നിവയിലെ അംഗങ്ങളും വിനോദയാത്രാ സംഘത്തിലുണ്ട്.
വിശദീകരണം തേടും
അവധി അപേക്ഷ നൽകാത്തവരിൽ നിന്ന് വിശദീകരണം തേടുമെന്നും മുൻകൂട്ടി അവധി അപേക്ഷ നൽകിയവരോട് കേരള സർവീസ് റൂൾ പ്രകാരം വിശദീകരണം ചോദിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി എ.ഡി.എം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. തഹിസിൽദാർ അവധിയെടുത്തപ്പോൾ ജില്ലാ കളക്ടറെ അറിയിച്ചിരുന്നു. പകരം ചുമതല ലഭിച്ച ഡെപ്യൂട്ടി തഹസിൽദാർ കൂട്ടഅവധി അറിഞ്ഞില്ലെന്നാണ് വിശദീകരിച്ചത്. എം.എൽ.എ തഹിസിൽദാരുടെ കസേരയിൽ കയറിയിരുന്നതും ജീവനക്കാരുടെ ഹാജർ പരിശോധിച്ചതും നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയതിൽ നടപടിയെടുക്കേണ്ടതിന് പകരം എം.എൽ.എക്ക് രേഖകൾ പരിശോധിക്കാൻ എന്ത് അധികാരമാണുള്ളതെന്നാണ് എ.ഡി.എം ചോദിച്ചത്. മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് എ.ഡി.എം അന്വേഷിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ചല്ല. എം.എൽ.എയുടെ പണി മരണവീട്ടിലും കല്യാണവീട്ടിലും ഉദ്ഘാടനത്തിനും പോവുകയാണെന്നാണ് എ.ഡി.എം ധരിച്ചതെങ്കിൽ അതല്ലെന്ന് മനസിലാക്കണം. ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് ഞാൻ നിർവഹിച്ചത്. ആർട്ടിക്കിൾ 21 ബിയിൽ എം.എൽ.എമാരുടെ അധികാരത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. എ.ഡി.എം ഇത് വായിക്കണം.
--- കെ.യു. ജനീഷ് കുമാർ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |