കാസർകോട്: ഹിന്ദു ആരാധനാമൂർത്തിയുടെ വേഷംകെട്ടിച്ച്, ആഭാസകരമായ തരത്തിൽ നൃത്തം ചെയ്യിപ്പിച്ച്
കർണാടകയിലെ വധുവിന്റെ വീട്ടിലേക്ക് നവവരനെ ആനയിച്ച സംഭവത്തിൽ കാസർകോട് സ്വദേശികളായ വരനും സുഹൃത്തുക്കൾക്കുമെതിരെ കർണാടക പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് എടുത്തു. ദക്ഷിണ കന്നടയിലെ പിന്നാക്ക ഹിന്ദു സമുദായങ്ങളുടെ ആരാധനാമൂർത്തിയായ കൊറഗജയുടെ വേഷം കെട്ടിച്ചായിരുന്നു ആഭാസനൃത്തം. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കർണാടകയിലെ ഒരു വിഭാഗം ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഹൈന്ദവ സംഘടനകളുടെ പരാതിയിലാണ് വിട്‌ല പൊലീസ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തുന്ന വകുപ്പു കൂടി ഇവർക്കെതിരെ ചുമത്തിയേക്കുമെന്ന് പൊലീസ് സൂചന നൽകി. മഞ്ചേശ്വരം മണ്ഡലത്തിലെ ലീഗ് പ്രവർത്തകനാണ് വരൻ.
ഉപ്പള ബേക്കൂരിലെ വീട്ടിൽ നിന്ന് കർണാടക വിട്ല സാലത്തൂരിലെ വധുവിന്റെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ് സുഹൃത്തുക്കൾ വരനെ കൊറഗജയുടെ വേഷംകെട്ടിച്ച് മുഖത്തും ശരീരത്തിലും കരിപൂശി പാളത്തൊപ്പി ധരിപ്പിച്ചു കീറിപ്പറിഞ്ഞ വസ്ത്രമീടിച്ച് ആഭാസനൃത്തം ചെയ്യിച്ചത്. വിവാഹത്തിന് ശേഷം രാത്രി വധുവിന്റെ വീട്ടിലേക്ക് മണവാളനെ ആനയിച്ചുകൊണ്ടുപോകുന്ന ചടങ്ങിലായിരുന്നു ഇത്. വരൻ ധരിച്ചിരുന്ന വിവാഹ വസ്ത്രം അഴിച്ചുമാറ്റി കൊറഗജയുടെ വേഷം കെട്ടിച്ച് സുഹൃത്തുക്കൾ വരന് ചുറ്റുംകൂടി നൃത്തം വയ്ക്കുകയും പാട്ടുപാടുകയും ചെയ്യുന്ന ദൃശ്യമാണ് പ്രചരിച്ചത്. കർണാടകയിലെ വിട്‌ല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വധുവിന്റെ വീട്. വരനെയും സുഹൃത്തുക്കളെയും ഈയാഴ്ച പൊലീസ് ചോദ്യം ചെയ്യും. സംഭവത്തെക്കുറിച്ച് ദക്ഷിണ കർണാടക എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഐ.ജിയുടെ നിർദ്ദേശ പ്രകാരമാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |