തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെയും എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും പിന്തുണയുള്ള കെ. സുധാകരൻ തന്നെ പുതിയ കെ.പി.സി.സി പ്രസിഡന്റാകുമെന്ന് സൂചനകൾ. ഈയാഴ്ച ഒടുവിൽ ഹൈക്കമാൻഡിന്റെ പ്രഖ്യാപനം വന്നേക്കും.
നേതാക്കളുമായി ആശയവിനിമയത്തിന് ഈയാഴ്ച തിരുവനന്തപുരത്ത് എത്താനിരുന്ന കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവർ യാത്ര റദ്ദാക്കി ടെലഫോണിൽ നേതാക്കളുമായി ബന്ധപ്പെട്ട് തുടങ്ങി. എം.പിമാർ, എം.എൽ.എമാർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ തുടങ്ങിയവരോട് പുതിയ പ്രസിഡന്റിനെക്കുറിച്ചുള്ള അഭിപ്രായങ്ങളാണ് അദ്ദേഹം പ്രധാനമായും ആരായുന്നത്.
പ്രത്യേകിച്ചൊരു അഭിപ്രായവും പറയേണ്ടെന്ന നിലപാടിൽ നിൽക്കുന്ന ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഹൈക്കമാൻഡ് ആരെ തീരുമാനിച്ചാലും അംഗീകരിക്കുമെന്നാണ് താരിഖ് അൻവറെ ധരിപ്പിച്ചതെന്നറിയുന്നു. പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കാൻ മല്ലികാർജുൻ ഖാർഗെ തിരുവനന്തപുരത്തെത്തി നാടകം കളിച്ചെന്ന വികാരമാണ് ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും. ഈ പ്രഹസനമാണ് പ്രതിപക്ഷനേതാവ് തിരഞ്ഞെടുപ്പിനെ വലിയ ചർച്ചയാക്കിയതും രമേശ് ചെന്നിത്തലയെ അപമാനിതനാക്കിയതും. കെ.പി.സി.സി പ്രസിഡന്റിന്റെ കാര്യത്തിലും അത് ആവർത്തിക്കാതിരിക്കാനാണ് പ്രത്യേകിച്ചൊരു പേരും പറയേണ്ടെന്ന തീരുമാനം. കെ. മുരളീധരനും അതേ നിലപാടാണ്. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്നാണ് അദ്ദേഹവും താരിഖ് അൻവറെ ധരിപ്പിച്ചതെന്നാണ് വിവരം.തീരുമാനം എടുത്തുകഴിഞ്ഞിട്ട് അഭിപ്രായം ചോദിക്കുന്നതെന്തിനെന്ന് മുല്ലപ്പള്ളി താരിഖ് അൻവറോട് പറഞ്ഞതായും സൂചനയുണ്ട്.
ഡി. സി. സികളിലും മാറ്റം
കെ.പി.സി.സി അദ്ധ്യക്ഷനോടൊപ്പം വിവിധ ഡി.സി.സി അദ്ധ്യക്ഷന്മാർക്കും മാറ്റമുണ്ടായേക്കും. സുധാകരന്റെ തട്ടകമായ കണ്ണൂരിൽ സതീശൻ പാച്ചേനി മാറി, വേണുഗോപാലിനോട് അടുപ്പമുള്ള നേതാവ് ഡി.സി.സി അദ്ധ്യക്ഷനായേക്കും.
ഡൽഹിയിൽ എ.ഐ.സി.സിയിലെ ഔദ്യോഗിക നേതൃത്വത്തോട് ഇടഞ്ഞുനിൽക്കുന്ന ജി-23ൽ പെട്ട മനീഷ് തിവാരി, ഗുലാം നബി ആസാദ് തുടങ്ങിയ നേതാക്കൾക്ക് രമേശ് ചെന്നിത്തലയുമായി നേരത്തേ മുതലുള്ള അടുപ്പവും ചർച്ചയാണ്. ആ ബന്ധം വച്ച് രമേശും അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗവും ജി-23മായി അടുത്തേക്കുമെന്ന പ്രചാരണമുണ്ട്.
ആഗസ്റ്റിൽ സംഘടനാ തിരഞ്ഞെടുപ്പിൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവുമധികം പിന്തുണ പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ്, രാഹുലിന്റെ മണ്ഡലം ഉൾപ്പെടുന്ന കേരളം. ഹൈക്കമാൻഡ് അത്തരം സാഹചര്യങ്ങളും ഉറ്റുനോക്കുന്നുണ്ട്. എന്നാൽ അഭ്യൂഹപ്രചാരണങ്ങൾ പാർട്ടികേന്ദ്രങ്ങൾ തള്ളുന്നുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |