തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടനയ്ക്കുള്ള ജില്ലാതല പട്ടികകൾ ഈ മാസം അഞ്ചിനകം കൈമാറണമെന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ അന്ത്യശാസനം ഫലം കണ്ടില്ല. നേരത്തേ പട്ടിക സമർപ്പിച്ച ആലപ്പുഴയല്ലാതെ ഇന്നലെവരെ മറ്റൊരു ജില്ലയും പട്ടികകൾ നൽകിയില്ല. തുടർന്ന് നാളെ കെ.പി.സി.സി ആസ്ഥാനത്ത് ഭാരവാഹികളുടെയും ഡി.സി.സി അദ്ധ്യക്ഷന്മാരുടെയും അടിയന്തരയോഗം പ്രസിഡന്റ് വിളിച്ചുചേർത്തു
പട്ടിക അഞ്ചിനകം ഒരു ജില്ലയും കൈമാറിയില്ലെങ്കിൽ കെ.പി.സി.സിയുടെ പക്കലുള്ള പേരുകൾ വച്ച് പത്തിനകം പട്ടിക നേരിട്ട് പുറത്തിറക്കുമെന്നാണ് കഴിഞ്ഞയാഴ്ച കോട്ടയത്ത് ചേർന്ന കെ.പി.സി.സി നിർവാഹകസമിതി യോഗത്തിൽ പ്രസിഡന്റ് വ്യക്തമാക്കിയത്.
പത്തനംതിട്ട,തിരുവനന്തപുരം ഡി.സി.സികൾ പട്ടികകൾക്ക് ഏകദേശ രൂപം നൽകിയെങ്കിലും ചില തർക്കങ്ങൾ അവശേഷിക്കുന്നതായാണ് വിവരം. പത്തനംതിട്ടയിൽ ജില്ലാ ഔദ്യോഗികനേതൃത്വം കരടുപട്ടിക അന്തിമമാക്കിയിട്ടുണ്ടെങ്കിലും ഒരു വിഭാഗം നേതാക്കൾ പൂർണമായും നിസഹകരിച്ച് നിൽക്കുന്ന പ്രശ്‌നമുള്ളതിനാലാണ് പട്ടിക കൈമാറാൻ വൈകുന്നത്.
ഫെബ്രുവരി 18ന് മുമ്പ് ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പട്ടിക കൈമാറാനാണ് കെ.പി.സി.സി നിർദ്ദേശിച്ചിരുന്നതെങ്കിലും റായ്‌പൂരിലെ എ.ഐ.സി.സി പ്ലീനറി സമ്മേളനം ആരംഭിച്ച 24ന് മുമ്പായി ആലപ്പുഴ ജില്ലയിൽ നിന്ന് മാത്രമേ ലഭിച്ചുള്ളൂ. പ്ലീനറിയുടെ തിരക്കിലേക്ക് എല്ലാവരും മാറിയതോടെ ജില്ലാതല പുനഃസംഘടാനടപടികൾ മന്ദഗതിയിലായി. പ്ലീനറി സമ്മേളനത്തിനിടെ പുതിയ കെ.പി.സി.സി അംഗത്വം സംബന്ധിച്ച് ഗ്രൂപ്പ് നേതൃത്വങ്ങൾ തർക്കമുയർത്തിയതോടെ പുനഃസംഘടനയെയും പ്രശ്‌നങ്ങൾ ബാധിക്കുമെന്നായതോടെയാണ് കെ. സുധാകരൻ നിലപാട് കടുപ്പിച്ചത്. എന്നിട്ടും പട്ടിക ലഭിക്കാത്തതിൽ നേതൃത്വത്തിന് അതൃപ്തിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |