തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കെ.പി.സി.സി തലപ്പത്ത് നേതൃമാറ്റമടക്കമുള്ള കാര്യങ്ങളിൽ എ.ഐ.സി.സി നിയോഗിച്ച അശോക് ചവാൻ സമിതി കേരളത്തിലെ നേതാക്കളുമായി കൂടിയാലോചനകൾ തുടങ്ങി. ഇന്നലെ എട്ട് എം.എൽ.എമാരുമായി അവർ ഓൺലൈനിൽ ബന്ധപ്പെട്ടു.
കെ.പി.സി.സി പ്രസിഡന്റ് പദവിയിൽ നിന്ന് എത്രയും വേഗം ഒഴിവാക്കിത്തരണമെന്ന് കാട്ടി മുല്ലപ്പള്ളി രാമചന്ദ്രൻ എ.ഐ.സി.സി അദ്ധ്യക്ഷ സോണിയഗാന്ധിക്ക് കൈമാറിയ കത്തിന് പിന്നാലെയാണ് നടപടികൾ വേഗത്തിലാക്കാനുള്ള തീരുമാനമാനം. പകരം സംവിധാനമൊരുങ്ങുന്നത് വരെ താൻ തുടരാമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ സോണിയയുമായി ടെലഫോണിൽ സംസാരിച്ചപ്പോൾ അറിയിച്ചിട്ടുള്ളത്.
അതേസമയം, ഹൈക്കമാൻഡ് നടപടികൾക്ക് വേഗം കൂടിയതോടെ കെ.പി.സി.സി നേതൃത്വം പിടിച്ചെടുക്കാൻ ഗ്രൂപ്പുകളും സമ്മർദ്ദം ശക്തമാക്കി. ഗ്രൂപ്പ് സമ്മർദ്ദങ്ങളെ മറികടന്ന് വി.ഡി. സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് അവരോധിച്ച ഹൈക്കമാൻഡ് നടപടിയിൽ വ്രണിതഹൃദയരായ എ ഗ്രൂപ്പ് നേതൃത്വമാണ് പുതിയ കരുനീക്കം ശക്തമാക്കിയിരിക്കുന്നത്.
വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരനെ പുതിയ പ്രസിഡന്റാക്കണമെന്ന് കേരളത്തിൽ നിന്നടക്കം പ്രവർത്തകരുടെ പരാതി പ്രവാഹമെത്തിയത് സുധാകരന് അനുകൂലമായ ചിന്ത ഹൈക്കമാൻഡിലുണർത്തിയെന്ന് തിരിച്ചറിഞ്ഞാണ് അതിനെ മറികടക്കാനുള്ള എ ഗ്രൂപ്പ് നീക്കം.
സുധാകരന്റെ പേരിന് മാത്രം മുൻതൂക്കമുണ്ടായിരുന്ന സ്ഥാനത്തിപ്പോൾ ഒന്നിലധികം പേരുകൾക്കായി സമ്മർദ്ദമുയർന്നിട്ടുണ്ട്. കെ.സി. ജോസഫ്, ബെന്നി ബെഹനാൻ, പി.ടി. തോമസ് തുടങ്ങിയ പേരുകളൊക്കെ ചർച്ചകളിലുയരുന്നു. രണ്ട് ദിവസം കൊണ്ട് അശോക് ചവാൻ സമിതി ചർച്ചകൾ പൂർത്തിയാക്കി റിപ്പോർട്ട് നൽകുമെന്നാണ് സൂചനകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |