തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയിൽ എം.പിമാരെയും എം.എൽ.എമാരെയും ഭാരവാഹികളാക്കാനുള്ള നീക്കം മണത്തറിഞ്ഞ് പ്രതിഷേധവുമായി ഒരു വിഭാഗം. ഗ്രൂപ്പുകളുടെ പിന്തുണയില്ലാതെ കാലങ്ങളായി അവഗണിക്കപ്പെട്ട് കഴിയുന്നവരുടെ നേതൃത്വത്തിലാണ് പടയൊരുക്കം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റവരെയടക്കം ഒഴിവാക്കി പുതിയ ആളുകളെ ഭാരവാഹികളാക്കണമെന്ന ആവശ്യവുമായി അവർ ഹൈക്കമാൻഡിനെ സമീപിക്കാനും ഒരുങ്ങുകയാണ്.
പ്രതിപക്ഷനേതാവ്, പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ ഗ്രൂപ്പിനതീതമായ താല്പര്യങ്ങൾ പരിഗണിച്ച സ്ഥിതിക്ക് കെ.പി.സി.സി പുനഃസംഘടനയിലും അതുണ്ടാവണമെന്നാണ് ആവശ്യം. പ്രവർത്തന പാരമ്പര്യവും പാർട്ടി കൂറും പരിഗണിക്കുമെന്ന് പ്രതിപക്ഷ നേതാവും നിയുക്ത പ്രസിഡന്റും ആവർത്തിക്കുമ്പോഴും പുനഃസംഘടന പഴയ നിലയിലേക്ക് തന്നെ നീങ്ങുന്നുവെന്നാണ് ഇവരുടെ ആക്ഷേപം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ചവരും തോറ്റവരും അതത് മണ്ഡലത്തിലെ പാർട്ടി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സജീവമാകണമെന്ന് നിർദ്ദേശിക്കണം. ഇതുവരെ ഒരവസരവും ലഭിക്കാത്തവർക്ക് ഇനിയെങ്കിലും അവസരമുണ്ടാകണം. ഒരേ ആളുകൾ തന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും പാർട്ടി പദവികൾ വഹിക്കുന്നതും നിരവധി പേരുടെ അവസരങ്ങളാണ് നഷ്ടപ്പെടുത്തുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
എം.പിമാർക്കും എം.എൽ.എമാർക്കും പാർട്ടി ചുമതലകൾ നൽകിയാൽ മണ്ഡലങ്ങളിൽ ശ്രദ്ധിക്കാനാവില്ല. പാർലമെന്ററി രംഗത്തോ പാർട്ടി നേതൃത്വത്തിലോ അവസരം ലഭിക്കാത്ത നിരവധി നേതാക്കളുടെ അവസരം നഷ്ടപ്പെടുത്തുന്നത് ശരിയല്ലെന്നാണ് നിലപാട്. ജംബോകമ്മിറ്റികൾ ഒഴിവാക്കുമെന്ന് പറയുന്നുണ്ടെങ്കിലും നിലവിലെ ഭാരവാഹികളും പുറത്ത് കാത്തിരിക്കുന്നവരുമടക്കം നിരവധി പേരെ തൃപ്തിപ്പെടുത്തുക നേതൃത്വത്തിന് വെല്ലുവിളിയാവും.
ഡി.സി.സി അദ്ധ്യക്ഷ സ്ഥാനങ്ങൾക്കും ചരടുവലികൾ
14 ഡി.സി.സികളിലും പുതിയ അദ്ധ്യക്ഷന്മാർ എത്തുമെന്നുറപ്പായതോടെ അതേച്ചൊല്ലിയും ജില്ലാതലങ്ങളിൽ നേതാക്കൾക്കിടയിൽ ചരടുവലി ആരംഭിച്ചിട്ടുണ്ട്. പാലക്കാട്ട് തൃത്താലയിൽ പരാജയപ്പെട്ട വി.ടി. ബൽറാമിനെയും തിരുവനന്തപുരത്ത് അരുവിക്കരയിൽ പരാജയപ്പെട്ട കെ.എസ്. ശബരിനാഥനെയും തൃശൂരിൽ വടക്കാഞ്ചേരിയിൽ പരാജയപ്പെട്ട അനിൽ അക്കരെയെയും അദ്ധ്യക്ഷന്മാരാക്കാൻ ചില കേന്ദ്രങ്ങൾ നീക്കം നടത്തുന്ന സാഹചര്യത്തിൽ അതിനെതിരെയും പ്രതിഷേധവുമായി ഒരു വിഭാഗം നിൽക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |