തിരുവനന്തപുരം: കെ.പി.സി.സി, ഡി.സി.സി പുന:സംഘടനയുമായി ബന്ധപ്പെട്ട് മാനദണ്ഡങ്ങളുടെ കരട് ശുപാർശകൾ തയാറാക്കാൻ പ്രസിഡന്റ് കെ. സുധാകരനെയും വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, പി.ടി.തോമസ്, ടി. സിദ്ദിഖ് എന്നിവരെയും ചുമതലപ്പെടുത്തി. 23ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഇത് ചർച്ച ചെയ്ത് അന്തിമ ധാരണയിലെത്തും. മരംവെട്ട് വിവാദമടക്കം യോഗം ചർച്ച ചെയ്യും. ജൂലായ് 15ഓടെ പുന:സംഘടന പൂർത്തിയാക്കും.
സുധാകരൻ ഇന്നലെ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവറിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന മുതിർന്ന നേതാക്കളുടെയും ഭാരവാഹികളുടെയും യോഗത്തിൽ പുന:സംഘടനാ വിഷയം ചർച്ചയായി. ജംബോ കമ്മിറ്റികൾ വേണ്ടെന്നതിൽ ഭാരവാഹികൾ ഏകാഭിപ്രായത്തിലായിരുന്നു. വൈസ് പ്രസിഡന്റുമാർ, ജനറൽസെക്രട്ടറിമാർ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരെല്ലാമായി 50- 55 പേരിൽ കൂടരുതെന്ന നിർദ്ദേശമാണ് പ്രസിഡന്റ് സുധാകരനുള്ളത്. സെക്രട്ടറിമാരുടെ കാര്യത്തിലും ധാരണയാവേണം
യു.ഡി.എഫ് കൺവീനർ: ഹസ്സൻ തുടരണമെന്ന്
യു.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് കെ.മുരളീധരന്റെയും കെ.വി. തോമസിന്റെയും പേരുകൾ അണിയറയിൽ പ്രചരിക്കുന്നതിനിടെ, ഇപ്പോഴത്തെ കൺവീനർ എം.എം. ഹസ്സൻ തുടരട്ടെയെന്ന നിർദ്ദേശവും ഹൈക്കമാൻഡിന് മുന്നിലെത്തി.
ഇന്നലെ നടന്ന കൂടിയാലോചനകൾക്കിടെ നേതാക്കളിൽ പലരും, അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പ് വരെ ഹസ്സന് അവസരം നൽകണമെന്ന് അഭിപ്രായപ്പെട്ടു. മലബാറിൽ മുസ്ലിംലീഗിന് മേൽക്കൈയാണെങ്കിലും തെക്കൻ ജില്ലകളിൽ മുസ്ലിം സമുദായത്തെ മുന്നണിയോട് ചേർത്തുനിറുത്തുന്നതിൽ കോൺഗ്രസിന് മുഖ്യ പങ്കുണ്ട്. ഇത് കണക്കിലെടുത്ത് ഹസ്സൻ തുടരട്ടെയെന്ന നിർദ്ദേശം താരിഖിന് മുന്നിലവതരിപ്പിച്ചിട്ടുണ്ട്. അതേസമയം, ഹൈക്കമാൻഡിന്റെ മുഖ്യപരിഗണനയിൽ മുരളിയുടെ പേരാണെന്ന് സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |