തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും കൊവിഡ് മഹാമാരിക്കുമിടയിൽ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികമാഘോഷിക്കുന്ന ഇടതുസർക്കാർ ചരിത്രത്തോട് കൊടുംവഞ്ചനയാണ് കാട്ടുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ആരോപിച്ചു.
പ്രധാനമന്ത്രി രാജീവ്ഗാന്ധി 1989ൽ കൊണ്ടുവന്ന 64ാം ഭരണഘടനാ ഭേദഗതി ബിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളടക്കമുള്ള പ്രതിപക്ഷകക്ഷികൾ പരാജയപ്പെടുത്തി. 1993ൽ നരസിംഹറാവു സർക്കാർ 73, 74 ഭരണഘടനാ ഭേദഗതികൾ പാസ്സാക്കിയതിലൂടെയാണ് പഞ്ചായത്തിരാജ്- നഗരപാലികാ സ്ഥാപനങ്ങൾ യാഥാർത്ഥ്യമായത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ നിലവിൽ വന്നു. ഗ്രാമസഭകൾക്ക് അംഗീകാരം ലഭിച്ചു. വനിതകൾക്കും പിന്നാക്ക പട്ടികജാതി വിഭാഗങ്ങൾക്കും സംവരണത്തോടെ അധികാരത്തിൽ പങ്കാളിത്തം ലഭിച്ചു.
1994 ഏപ്രിൽ 24ന് രാവും പകലും നിയമസഭ ചേർന്നാണ് കേരളത്തിൽ അനുബന്ധനിയമം പാസ്സാക്കിയത്. മുഖ്യമന്ത്രി കെ. കരുണാകരനാണ് ഇതിന് ചുക്കാൻ പിടിച്ചത്. 1995ൽ മുഖ്യമന്ത്രി എ.കെ. ആന്റണി ഉദ്യോഗസ്ഥ പുനർവിന്യാസം നടത്തിയതിനോടൊപ്പം കൂടുതൽ അധികാരങ്ങളും ഫണ്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകി. ഇതിനെ അട്ടിമറിക്കാനാണ് 96ൽ ഇടതുസർക്കാർ ജനകീയാസൂത്രണ പ്രസ്ഥാനമാരംഭിച്ചത്.
ജനപങ്കാളിത്തത്തോടെ പദ്ധതികൾ നടത്താനുള്ള രൂപരേഖയിൽ പാർട്ടി ആധിപത്യം സ്ഥാപിക്കാനുള്ള പഴുതുകളുണ്ടാക്കി. ധൂർത്തിന്റെയും പാഴ്‌ച്ചെലവിന്റെയും പര്യായമായി ജനകീയാസൂത്രണം മാറി.
തുടർന്നുവന്ന യു.ഡി.എഫ് സർക്കാർ കേരള വികസന പദ്ധതി കൊണ്ടുവന്ന് 24 ശതമാനം പദ്ധതിവിഹിതം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറി. എന്നാൽ, പിണറായി സർക്കാർ നാല് മിഷനുകളുണ്ടാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങൾ കവർന്നു. പദ്ധതിവിഹിതം 17 ശതമാനത്തിൽ താഴെയായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് തദ്ദേശ സ്ഥാപനങ്ങളെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |