തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനാ പട്ടികയിൽ അസംതൃപ്തി മാറാതെ എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങൾ. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലിന്റെ താത്പര്യങ്ങളാണ് പട്ടികയിൽ ആധിപത്യം സ്ഥാപിക്കുന്നതെന്നതാണ് അവരെ പ്രകോപിപ്പിക്കുന്നത്. എന്നാൽ, സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ തത്കാലം പരസ്യപ്രതികരണത്തിന് മുതിരില്ല. ഒരുമിച്ച് നിന്ന് കരുത്തുകാട്ടുകയാണ് ലക്ഷ്യം.
കെ.പി.സി.സി പട്ടികയിലേക്ക് കൈമാറിയ പേരുകളിൽ കുറച്ചൊക്കെ പരിഗണിക്കപ്പെട്ടെങ്കിലും കൂടുതൽ മെച്ചപ്പെട്ടവരെ തഴഞ്ഞെന്നാണ് ഗ്രൂപ്പ് നേതൃത്വങ്ങളുടെ പൊതുവികാരം. ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടികയെ പിന്തുണച്ച കെ. മുരളീധരൻ പുതിയ പട്ടികയിൽ അതൃപ്തി പരസ്യമാക്കിയത്, താരതമ്യേന ശാന്തമെന്ന് തോന്നിച്ച അന്തരീക്ഷത്തിൽ നേതൃത്വത്തിന് അടിയായി. അദ്ദേഹത്തിന്റെ ഒരു നോമിനി ജനറൽസെക്രട്ടറിയായെങ്കിലും എക്സിക്യുട്ടീവിൽ ആഗ്രഹിച്ച ചില പേരുകൾ തഴയപ്പെട്ടു. വി.എം. സുധീരന്റെ അതൃപ്തിയിലും മാറ്റമില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ പുതിയ നേതൃത്വത്തോട് അകന്നുനില്പാണ്.
ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടികയെ അപേക്ഷിച്ച്, ഭാരവാഹി പട്ടികയെച്ചൊല്ലി വലിയ പൊട്ടിത്തെറികളുണ്ടായിട്ടില്ലെന്നത് നേതൃത്വത്തിന് ആശ്വാസമേകുന്നുണ്ട്. എന്നാൽ, ഭാരവാഹിത്വത്തിൽ നിന്ന് തഴയപ്പെട്ട ചിലർക്ക് നിർവാഹകസമിതി അംഗത്വത്തിലേക്ക് ഒതുങ്ങേണ്ടി വന്നു. ചിലർ പുറത്തായി. മാനദണ്ഡം വില്ലനായപ്പോൾ ഗ്രൂപ്പ് വിശ്വസ്തരായ പ്രമുഖർക്കും പുറത്ത് പോകേണ്ടി വന്നു.
നാല് വൈസ് പ്രസിഡന്റുമാരിൽ ഓരോ ആൾ വീതം എ, ഐ ഗ്രൂപ്പുകൾക്കുണ്ട്. രണ്ട് പേർ പുതിയ നേതൃത്വത്തിനൊപ്പവും. ഇവരെല്ലാം വേണുഗോപാലിന്റെ അടുപ്പക്കാരുമാണ്. 23 ജനറൽസെക്രട്ടറിമാരിൽ എയ്ക്ക് അഞ്ചും ഐക്ക് നാലും പേരുണ്ട്. കെ. മുരളീധരന്റെയും തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും വിശ്വസ്തരായ ഓരോ ആൾ വീതം. ബാക്കി 12 പേരും വേണുഗോപാലിനൊപ്പമുള്ളവർ. ചിലർ സുധാകരന്റെയും സതീശന്റെയും അടുപ്പക്കാരാണ്.
എക്സിക്യുട്ടീവംഗങ്ങളിൽ 11 പേർ ഐ ഗ്രൂപ്പുകാരെങ്കിലും ഭൂരിഭാഗവും വേണുഗോപാലിനെയും കെ. സുധാകരനെയും വി.ഡി. സതീശനെയും തുണയ്ക്കുന്നവരാണ്. അഞ്ച് പേർ എ ഗ്രൂപ്പിനുണ്ട്. അഞ്ച് പേർ പൂർണമായും പുതിയ നേതൃത്വത്തോടൊപ്പം. രണ്ട് പേർ വി.എം. സുധീരനെ തുണയ്ക്കുന്നവർ.
സംസ്ഥാന കോൺഗ്രസിലെ പുതിയ 'കാലാവസ്ഥാ വ്യതിയാനം' തിരിച്ചറിഞ്ഞ്, ഗ്രൂപ്പുകളിൽ സജീവമായിരുന്നവരിൽ പലരും കളം മാറ്റിക്കഴിഞ്ഞു. ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വിശ്വസ്തരായിരുന്ന അവരെല്ലാമിപ്പോൾ പുതിയ നേതൃത്വത്തിനൊപ്പമാണ്. ഇത്തരത്തിൽ കൂടുമാറിയവരുടെയെല്ലാം മുഖ്യ രക്ഷാകർത്തൃസ്ഥാനത്ത് കെ.സി. വേണുഗോപാലും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |