തിരുവനന്തപുരം: കെ.പി.സി.സി അംഗങ്ങളുടെ പുന:സംഘടനാ പട്ടികയ്ക്കെതിരെ പരാതികൾ പ്രവഹിച്ചതോടെ, കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പിനുള്ള റിട്ടേണിംഗ് ഓഫീസർ ജി. പരമേശ്വര പട്ടിക തിരിച്ചയച്ചു. 24 മണിക്കൂറിനകം നൽകണമെന്ന ഹൈക്കമാൻഡ് നിർദ്ദേശത്തെ തുടർന്നാണ് ഒഴിവുകൾ മാത്രം നികത്തിയുള്ള പട്ടിക കൈമാറിയതെന്നും, പരാതികളുയർന്ന സാഹചര്യത്തിൽ തിരിച്ച് വാങ്ങിയെന്നുമാണ് സംസ്ഥാന നേതൃത്വം പറയുന്നത്.
രാജസ്ഥാനിലെ ഉദയ്‌പൂരിൽ നടന്ന ചിന്തൻ ശിബിരിൽ കൈക്കൊണ്ട തീരുമാനങ്ങളൊന്നും പാലിക്കാതെയുള്ള പട്ടികയാണ് കേരള നേതൃത്വം കൈമാറിയതെന്ന് കാട്ടിയാണ് ടി.എൻ. പ്രതാപൻ എം.പി അടക്കമുള്ളവർ ഹൈക്കമാൻഡിന് പരാതികളയച്ചത്. 280 അംഗ പട്ടികയിൽ ചെറുപ്പക്കാർ, വനിതകൾ, പട്ടികജാതി-വർഗ വിഭാഗക്കാർ എന്നിവർക്കൊന്നും മതിയായ പ്രാതിനിദ്ധ്യമില്ലെന്ന ആരോപണവുമുയർന്നു. അഞ്ച് വർഷം കഴിഞ്ഞും ഭാരവാഹിയായി തുടരുന്നത് ഒഴിവാക്കണമെന്നതടക്കമുള്ള തീരുമാനങ്ങൾ ചിന്തൻ ശിബിർ കൈക്കൊണ്ടിരുന്നു. ഗ്രൂപ്പ് നേതൃത്വങ്ങളുമായുണ്ടാക്കിയ ധാരണപ്രകാരം അംഗങ്ങളായി നിലനിറുത്തിയവരിൽ ചിലരെല്ലാം പാർട്ടിയിൽ സജീവമല്ലെന്നും, പാർട്ടി അച്ചടക്കം ലംഘിച്ചവരും തുടരുകയാണെന്നും പരാതികളുണ്ട്.
ഒരു നിയോജകമണ്ഡലത്തിൽ നിന്ന് രണ്ടെന്ന കണക്കിൽ 280 കെ.പി.സി.സി അംഗ പട്ടികയാണ് സംസ്ഥാനത്തെ ഉന്നത നേതാക്കൾ കൂടിയാലോചിച്ച് കൈമാറിയത്. ഇതിൽ പുതിയ നേതൃത്വം ഗ്രൂപ്പ് നേതൃത്വവുമായി സന്ധി ചെയ്തെന്ന ആക്ഷേപമാണ് പലരുമുയർത്തിയത്. നിലവിലെ പട്ടികയിൽ നിന്ന് മരിച്ചവർ, പാർട്ടിയിൽ നിന്ന് പുറത്തുപോയവർ, നടപടി നേരിട്ടവർ എന്നിവരെ മാത്രമാണ് ഒഴിവാക്കിയത്. പകരം 46 പേരെ പുതുതായി ഉൾപ്പെടുത്തി. ഇവരിൽ ഭൂരിഭാഗം പേരും 50 വയസ്സിൽ താഴെയുള്ളവരാണെന്നാണ് നേതൃത്വം അറിയിച്ചത്. ബിന്ദു കൃഷ്ണ, ദീപ്തി മേരി വറുഗീസ്, ആലിപ്പറ്റ ജമീല എന്നിവർ മാത്രമാണ് വനിതകളായി പട്ടികയിലുണ്ടായത്. നേതൃതല കൂടിയാലോചനകൾ നടത്തി പുതിയ പട്ടിക കൈമാറാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |