തിരുവനന്തപുരം: ഉദയപൂർ ചിന്തൻ ശിബിർ അംഗീകരിച്ച മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതികളെത്തുടർന്ന് എ.ഐ.സി.സിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി തിരിച്ചയച്ച കെ.പി.സി.സി അംഗത്വ പട്ടിക പുനഃക്രമീകരിക്കാൻ നേതാക്കൾ ധാരണയിലെത്തി.
44 പേർക്ക് പകരം 74 പുതുമുഖങ്ങൾ പട്ടികയിൽ വരും. ഇതിൽ കൂടുതലും യുവാക്കളാണ്. വനിതാ, പട്ടികജാതി-വർഗ പ്രാതിനിദ്ധ്യവും ഉറപ്പാക്കിയെന്ന് നേതാക്കൾ അറിയിച്ചു. കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ചർച്ച നടത്തിയാണ് ധാരണയിലെത്തിയത്.
അതേസമയം, കുറച്ചു നേതാക്കൾ കാര്യങ്ങൾ തീരുമാനിക്കുന്ന പഴയ രീതി അംഗത്വപട്ടികയിലും ആവർത്തിച്ചെന്ന ആക്ഷേപവും പിന്നാലെ ഉയർന്നു. നാല് നേതാക്കളും ചേർന്ന് പുതിയ ഒഴിവുകളിൽ ഇഷ്ടക്കാരെ ഉൾപ്പെടുത്തിയെന്നാണ് പരാതി.
മരിച്ചവരെയും പാർട്ടി വിട്ടവരെയും അനാരോഗ്യം ഉൾപ്പെടെയുള്ള കാരണങ്ങളാൽ സജീവമല്ലാത്തവരെയും ഒഴിവാക്കിയപ്പോഴാണ് 74 പേരായത്. മൊത്തം 280 കെ.പി.സി.സി അംഗങ്ങളാണുള്ളത്. ഈ അംഗസംഖ്യ മാറ്റില്ല. ഇതിൽ മരിച്ചവരെയും പാർട്ടി വിട്ടവരെയും മാത്രം ഒഴിവാക്കിയാണ് രണ്ട് മാസം മുമ്പ് പട്ടിക തിരഞ്ഞെടുപ്പ് അതോറിറ്റിക്ക് അയച്ചത്. ടി.എൻ. പ്രതാപൻ എം.പി അടക്കമുള്ളവരാണ് പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |