സംരക്ഷണ വേലി മാത്രമെന്നും മെട്രോമാന് കെ.ആർ.ഡി.സി.എല്ലിന്റെ മറുപടി
തിരുവനന്തപുരം: തിരുവനന്തപുരം -കാസർകോട് സെമി ഹൈസ്പീഡ് റെയിൽ (സിൽവർ ലൈൻ) അഞ്ചു വർഷം കൊണ്ട് പൂർത്തിയാക്കുന്ന ഫാസ്റ്റ്ട്രാക്ക് പദ്ധതിയാണെന്ന് കെ.ആർ.ഡി.സി.എൽ എം.ഡി വി.അജിത്കുമാർ അറിയിച്ചു. കേരളത്തിന്റെ തെക്കു വടക്ക് നാലു മണിക്കൂറിൽ യാത്ര ചെയ്യാനാവുന്ന സിൽവർലൈൻ ട്രെയിൻ യാത്രാ സൗകര്യം മെച്ചപ്പെടുത്താനുള്ള ബദൽ മാർഗമാണ്.
കേരളത്തെ രണ്ടായി മുറിക്കുന്ന മതിലുകൾ നിർമിക്കില്ല. റെയിൽവേ നിയമ പ്രകാരമുള്ള സംരക്ഷണ വേലി മാത്രമാണ് കെട്ടുന്നത്. ഓരോ 500 മീറ്ററിലും റോഡ് മുറിച്ചു കടക്കാം.. വായ്പാ നടപടികൾക്ക് റെയിൽവേ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. റെയിൽവേ ബോർഡ് ചെയർമാൻ കൂടി പങ്കെടുത്ത യോഗത്തിലാണ് തിരൂർ മുതൽ കാസർകോട് വരെ നിലവിലെ റെയിൽപാതയ്ക്ക് സമാന്തരമായി സിൽവർലൈൻ നിർമ്മിക്കാൻ തീരുമാനിച്ചത്. തിരൂർ മുതൽ തിരുവനന്തപുരം വരെ അനേകം വളവുകളുള്ളതിനാൽ സമാന്തരപാത സാദ്ധ്യമല്ലാത്തതിനാലാണ് പുതിയ പാത . ഭാവിയിൽ കേരളത്തിൽ പുതിയ റെയിൽവേ ലൈനുകൾ ആവശ്യമായി വരില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളപ്പൊക്കം
ഉണ്ടാക്കില്ല
തണ്ണീർത്തടങ്ങളും നെൽവയലുകളുമുള്ള സ്ഥലങ്ങളിൽ തൂണുകളിലൂടെയാണ് പാത .
നിലവിലെ റെയിൽപാതയുടേത് പോലെയാണ് സിൽവർലൈനിന്റെ മൺതിട്ട നിർമ്മിക്കുന്നത്. റെയിൽപാളങ്ങൾ കാരണം കേരളത്തിൽ വെള്ളപ്പൊക്കമുണ്ടായിട്ടില്ല .
ചരക്കുലോറികൾ കൊണ്ടുപോവാനുള്ള റോറോ സംവിധാനം തിരക്കില്ലാത്ത സമയങ്ങളിലാണ് ഉപയോഗിക്കുക. ട്രാക്കിലെ അറ്റകുറ്റപ്പണിക്ക് ശേഷമുള്ളസമയത്തായിരിക്കും ഇത്. 74 യാത്രാവണ്ടികൾ ഓടുന്ന സിൽവർലൈനിൽ ആറ് ചരക്കുവണ്ടികൾ മാത്രമാണ് ഓടിക്കുന്നത്.
ഒരുമാസത്തെ ട്രാഫിക് സർവേയിലൂടെയാണ് 2025ൽ പ്രതിദിനം 80,000 യാത്രക്കാരുണ്ടാവുമെന്ന് കണ്ടെത്തിയത്.
പാരിസ്ഥിതികാനുമതി ആവശ്യമില്ലാതിരുന്നിട്ടും ദ്രുത പാരിസ്ഥിതികാഘാത പഠനവും ഭൂമിയുടെ കിടപ്പും മണ്ണിന്റെ ഘടനയും പഠിക്കാൻ ജിയോടെക്നിക്കൽ പഠനവും നടത്തി.
ഇരട്ട റെയിൽപ്പാത നിർമ്മിക്കാൻ കിലോമീറ്ററിന് 50-60കോടി ചെലവുണ്ട്. സിൽവർലൈനിന് 120കോടിയാണ് ചെലവ്. 350കി.മീ വേഗതയുള്ള ഹൈസ്പീഡ് റെയിലിനാണ് കിലോമീറ്ററിന് 256 കോടി ചെലവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |