ജോലി ഭാരം നോക്കി എ,ബി വിഭാഗങ്ങളായി തിരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ കൃഷി ഭവനുകളുടെ പ്രവർത്തനം വിലയിരുത്തി റാങ്ക്
നൽകാൻ കൃഷി വകുപ്പ് നടപടിയെടുക്കും. എച്ച്.ആർ ഡയനോസ്റ്റിക് സ്റ്റഡി റിപ്പോർട്ടിലെ
ശുപാർശ പ്രകാരമാണിത്.
കൃഷിഭവനുകളുടെ പരിധിയിലുള്ള കൃഷിഭൂമിയുടെ വിസ്തൃതി, കർഷകരുടെ എണ്ണം, വാർഷിക പദ്ധതി നടത്തിപ്പ്, ഫണ്ട് ചെലവഴിക്കൽ എന്നിവ പ്രധാന മാനദണ്ഡമാക്കിയാണ് തരം തിരിക്കുക. ജില്ല, ബ്ലോക്ക് ഓഫീസുകളുടെയും ഫാമുകൾ ഉൾപ്പെടെയുള്ള അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളും വിലയിരുത്തും. കൂടുതൽ ജോലി നിർവഹിക്കുന്ന കൃഷിഭവനുകളെ എ കാറ്റഗറിയിലും താരമതമ്യേന ജോലി കുറവുള്ളവയെ ബി കാറ്റഗറിയിലും ഉൾപ്പെടുത്തും. എ- കൃഷിഭവനുകളിൽ സീനിയർ കൃഷി ഓഫീസർ തസ്തിക വരും. ജോലിഭാരം പരിഗണിച്ച് ക്ലർക്ക്, ടൈപ്പിസ്റ്റ് തസ്തികകൾക്കും ശുപാർശയുണ്ട്.
അധിക ജീവനക്കാരെ
പുനർവിന്യസിക്കാം
നിലവിൽ ഫാമുകൾ, ഫാം ഇൻഫർമേഷൻ ബ്യൂറോ അടക്കമുള്ള സ്ഥാപനങ്ങളിൽ നിരവധി ജീവനക്കാർ ജോലിയില്ലാതെ ശമ്പളം പറ്റുണ്ട്. പ്രൊജക്ടർ ഓപ്പറേറ്റർമാർ,ബൈൻഡർ, പ്രിന്റർ അടക്കമുള്ള തസ്‌തികകൾ ഇപ്പോൾ ആവശ്യമില്ല. റാങ്കിംഗിന് ശേഷം ആവശ്യമുള്ള കൃഷി ഓഫീസുകളിലേക്ക് ഇത്തരം ജീവനക്കാരെ പുനർവിന്യസിക്കാനാവും.
ഉദ്യോഗസ്ഥർക്ക്
എതിർപ്പ്
റിപ്പോർട്ടിലെ പല നിർദ്ദേശങ്ങളിലും ഉദ്യോഗസ്ഥർക്കിടയിൽ എതിർപ്പുണ്ട്. റാങ്കിംഗ് നടപ്പിലാക്കുമ്പോൾ കോർപ്പറേഷൻ പരിധിയിലുള്ള കൃഷിഭവനുകളിൽ ബി.എസ്‌സി അഗ്രികൾച്ചർ ബിരുദമുള്ള കൃഷി ഓഫീസർമാരെ മാത്രമേ നിയമിക്കാവൂ എന്നാണ് ശുപാർശ ചെയ്യുന്നത്. വളം, കീടനാശിനി വില്പന കേന്ദ്രങ്ങൾ കൂടുതലും കോർപ്പറേഷൻ പരിധിയിലായതിനാൽ, ഇത്തരം രാസവസ്തുക്കളുടെ പരിശോധന നടത്താൻ അവർക്കേ നിയമപരമായി അനുമതിയുള്ളൂ എന്നതിനാലുമാണിത്. എന്നാൽ, നിലവിൽ സ്ഥാനക്കയറ്റം ലഭിച്ച കൃഷി ഓഫീസർമാർക്ക് ഇതിൽ എതിർപ്പുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |