തിരുവനന്തപുരം: ഡാമുകളുടെ സുരക്ഷ വിലയിരുത്താൻ കാലവർഷത്തിന് മുമ്പ് അടിയന്തരയോഗം വിളിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി കേരളകൗമുദിയോട് പറഞ്ഞു. ജനങ്ങളുടെ സുരക്ഷയ്‌ക്കും ചെലവ് കുറഞ്ഞ വൈദ്യുതിയുടെ ഉത്പാദനത്തിനും കാർഷിക മേഖലയ്‌ക്ക് കൂടുതൽ വൈദ്യുതി സംവിധാനമൊരുക്കുന്നതിനും മുൻഗണന നൽകും.
പ്രളയത്തിന് ശേഷം കെ.എസ്.ഇ.ബിയുടെ അണക്കെട്ടുകളുടെ മാനേജ്മെന്റിന് കൃത്യമായ പദ്ധതിയുണ്ട്. അണക്കെട്ട് തുറക്കുന്നതും സുരക്ഷ വിലയിരുത്തുന്നതും പ്രധാനമാണ്. അതുകൂടി മുന്നിൽക്കണ്ടുള്ള അവലോകനയോഗം അടുത്തയാഴ്ച ചേരും.
മെച്ചപ്പെട്ട സേവനം ഉറപ്പാക്കും
സംസ്ഥാനത്ത് ഉൗർജോത്പാദനത്തിൽ കാലാനുസൃതമായ വർദ്ധനയ്ക്കുള്ള പദ്ധതികൾ ആവിഷ്‌കരിക്കും. ജലവൈദ്യുത പദ്ധതികൾ, സോളാർ തുടങ്ങി ചെലവ് കുറഞ്ഞ സംവിധാനങ്ങളാണ് സംസ്ഥാനത്തിന് അനുകൂലം. പുരപ്പുറ സോളാർ പദ്ധതിക്ക് വേഗത പകരുന്നതിനുള്ള നടപടി സ്വീകരിക്കും.
'കുസും" പദ്ധതി വ്യാപിപ്പിക്കും
കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി കിസാൻ ഉൗർജ സുരക്ഷാ ഉത്ധ്യാൻ മഹായോജന (കുസും) പദ്ധതിയുടെ സാദ്ധ്യത പ്രയോജനപ്പെടുത്തുന്നതിനുള്ള കൂടുതൽ നടപടികളെടുക്കും. കർഷകർക്ക് 500 കിലോവാട്ട് മുതൽ രണ്ട് മെഗാവാട്ട് വരെ സോളാർ വൈദ്യുതി ഉത്പാദിപ്പിച്ച് ഗ്രിഡിലേക്ക് നൽകി വരുമാനമുണ്ടാക്കുന്ന പദ്ധതിയാണിത്. ഇതിന്റെ അറുപത് ശതമാനം കേന്ദ്രസഹായവും ബാക്കി വ്യക്തിയുടെ വിഹിതവുമാണ്. ഇതിന് വായ്പ ലഭിക്കും. അനർട്ട് സഹായത്തോടെയാണിത് നിലവിൽ നടപ്പാക്കുന്നത്. കാർഷികാവശ്യത്തിന് വൈദ്യുതി കണ്ടെത്താനും മിച്ചമുള്ള വൈദ്യുതി ഗ്രിഡിലേക്ക് നൽകാമെന്നതുമാണിതിന്റെ പ്രത്യേകത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |