SignIn
Kerala Kaumudi Online
Friday, 19 April 2024 5.07 AM IST

വൈദ്യുതി നിരക്ക് വർദ്ധന: നടപടിക്ക് തുടക്കം,​ റഗുലേറ്ററി കമ്മിഷൻ കെ.എസ്.ഇ.ബിക്ക് നോട്ടീസയച്ചു,​ പൊതുതെളിവെടുപ്പ് ഏപ്രിലിലേക്ക് മാറ്റി

kseb

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾക്ക് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ തുടക്കമിട്ടു. കെ.എസ്.ഇ.ബിയുൾപ്പെടെയുള്ളവർക്ക് നോട്ടീസയച്ചു. ദേശീയ പണിമുടക്ക് ആയതിനാൽ 28നു തുടങ്ങാനിരുന്ന പൊതുതെളിവെടുപ്പ് ഏപ്രിലിലേക്ക് മാറ്റി. നിലവിലെ താരിഫിന്റെ കാലാവധി മാർച്ച് 31ന് അവസാനിക്കുമെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് രണ്ടുമാസത്തേക്കു കൂടി നീട്ടും. 2019 ജൂലായ് 19ന് നിശ്ചയിച്ച താരിഫാണ് നിലവിലുള്ളത്. മാർച്ച് 28നു തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാനാണ് റെഗുലേറ്ററി കമ്മിഷൻ ആലോചിച്ചത്. അങ്ങനെയെങ്കിൽ നിലവിലെ നിരക്കുകളുടെ കാലാവധി നീട്ടാതെ ഏപ്രിലിൽതന്നെ പുതിയത് നടപ്പാക്കുമായിരുന്നു. പൊതുപണിമുടക്ക് കാരണമാണ് നടപടികൾ നീട്ടേണ്ടിവന്നത്. ഏപ്രിൽ ഒന്നിന് തിരുവനന്തപുരത്തും ആറിന് എറണാകുളത്തും 11ന് കോഴിക്കോട്ടും 13ന് പാലക്കാട്ടുമാണ് പൊതുതെളിവെടുപ്പ് നടത്തുക. ആദ്യമായാണ് പാലക്കാട് പൊതുതെളിവെടുപ്പ് നടത്തുന്നത്. കെ.എസ്.ഇ.ബി വരവു ചെലവ് കണക്കും പ്രതീക്ഷിക്കുന്ന നഷ്ടവും കമ്മിഷന് സമർപ്പിച്ചു. ഒപ്പം നിശ്ചിത നിരക്കുവർദ്ധന വേണമെന്ന അഭ്യർത്ഥനയും. അതിൻമേൽ പൊതുജനങ്ങളിൽ നിന്നടക്കം പരസ്യതെളിവെടുപ്പ് നടത്തിയാണ് റെഗുലേറ്ററി കമ്മിഷൻ തീരുമാനമെടുക്കുക.

92 പൈസ കൂട്ടണമെന്ന് ആവശ്യം

ഗാ‌ർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് 92 പൈസ കൂട്ടണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. 18.14 ശതമാനം വർദ്ധന ആവശ്യപ്പെടുന്ന താരിഫ് പ്ളാൻ റഗുലേറ്ററി കമ്മിഷന് സമർപ്പിച്ചു. ചെറുകിട വ്യവസായ ഉപഭോക്താക്കൾക്ക് 11.88 ശതമാനവും വൻകിട വ്യവസായങ്ങൾക്ക് 11.47 ശതമാനം വർദ്ധനയുമാണ് ആവശ്യപ്പെടുന്നത്. 2852 കോടിയാണ് കെ.എസ്.ഇ.ബിയുടെ നഷ്ടം. നിരക്ക് കൂട്ടിയാൽ 2284കോടിയുടെ അധികവരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

കുടിശിക 2117 കോടി

വൻകിട ഉപഭോക്താക്കളിൽ നിന്നടക്കം കെ.എസ്.ഇ.ബിക്ക് കിട്ടാനുള്ള കുടിശിക 2117 കോടിയോളം രൂപയാണ്. ഡിസംബർ വരെയുള്ള കണക്കാണിത്. ഇതിൽ പൊതുമേഖല സ്ഥാപനങ്ങളുടെ കുടിശിക 1020.74 കോടിയും സ്വകാര്യ സ്ഥാപനങ്ങളുടേത് 1023.76 കോടിയുമാണ്. ശേഷിക്കുന്നത് ഗാർഹിക ഉപഭോക്താക്കളിൽ നിന്നടക്കമുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSEB
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.