തിരുവനന്തപുരം:ഭരണാനുകൂല സംഘടനയും ചെയർമാനും തമ്മിലുള്ള പോരിന്റെ തുടർച്ചയായി നാളെ മുതൽ കെ.എസ്.ഇ.ബി.യിൽ അനിശ്ചിതകാല സത്യഗ്രഹസമരം. വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തി പ്രശ്നം പരിഹരിക്കാൻ ഇടപെടുമെന്ന് വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയും ഇടതു നേതാക്കളും അതിനു മുമ്പുതന്നെ പാർട്ടി കോൺഗ്രസ് കഴിഞ്ഞ് തലസ്ഥാനത്ത് എത്തുന്നുണ്ട്.
ഡ്യൂട്ടിക്ക് അനധികൃതമായി ഹാജരാകാതിരുന്നതിന്
സസ്പെൻഷനിലായ എക്സിക്യൂട്ടീവ് എൻജിനിയറെ തിരിച്ചെടുക്കാനും ഡയസ്നോൺ പിൻവലിക്കാനും മന്ത്രി കെ.കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
സി.പി.എം. അനുകൂല ഒാഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റിന്റെയും ജന. സെക്രട്ടറിയുടെയും സസ്പെൻഷനാണ് ഇപ്പോഴത്തെ പ്രശ്നം. അതിലേക്ക് നയിച്ചത് സംഘടനാ പ്രവർത്തകരടക്കം ചെയർമാന്റെ ബോർഡ് റൂമിൽ അതിക്രമിച്ച് കയറിയ സംഭവമാണ്. ഇതിൽ ഉൾപ്പെട്ട 21പേരെ സി.സി.ടി.വി. ക്യാമറ പരിശോധിച്ച് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ അച്ചടക്ക നടപടിയെടുക്കാനും ശുപാർശയുണ്ട്.
രണ്ടുമാസം മുമ്പ് വൈദ്യുതിഭവനിൽ എസ്.ഐ.എസ്.എഫ് സുരക്ഷ ഏർപ്പെടുത്തിയതിനെ ചൊല്ലിയാണ് ഇടതുപക്ഷാനുകൂല സംഘടനകളും ചെയർമാനും ഏറ്റുമുട്ടിയത്. ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ നടത്തിയ അനുരഞ്ജനചർച്ചയിലാണ് ഒത്തുതീർന്നത്. പിന്നീട് സംഘടനകളുടെ പ്രതിനിധികളെ വിശ്വാസത്തിലെടുത്ത് പരിഷ്ക്കരണ നടപടികൾ നടപ്പാക്കാനുള്ള സംവിധാനവും കെ.എസ്.ഇ.ബി.യിലുണ്ടാക്കി.
രണ്ടുദിവസത്തെ ദേശീയ പണിമുടക്കിന് ഡയസ്നോൺ ഏർപ്പെടുത്തിയതാണ് വീണ്ടും ഇടയാൻ കാരണം. ഇതിനിടെയാണ് ലീവെടുക്കുകയോ,ഡ്യൂട്ടി ചുമതല കൈമാറുകയോ ചെയ്യാതെ സംസ്ഥാനം വിട്ടതിന് തിരുവനന്തപുരം മേഖലയുടെ വൈദ്യുതി വിതരണ ചുമതലയുണ്ടായിരുന്ന എക്സിക്യൂട്ടീവ് എൻജിനിയറെ സസ്പെൻഡ് ചെയ്തത്. ഇതിനെതിരെ സി.പി.എം. അനുകൂല ഒാഫീസേഴ്സ് അസോസിയേഷൻ അർദ്ധദിന സത്യഗ്രഹ സമരം നടത്തി. അന്നാണ് സമരക്കാർ ചെയർമാന്റെ ബോർഡ് റൂമിലേക്ക് അതിക്രമിച്ച് കയറി യോഗം തടസ്സപ്പെടുത്തിയത്.ഇതിന്റെ പേരിൽ അസോസിയേഷൻ പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയേയും സസ്പെൻഡ് ചെയ്തു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നിസ്സഹകരണസമരവും ചട്ടപ്പടി ജോലി സമരവും നടത്തുമെന്നാണ് അസോസിയേഷന്റെ മുന്നറിയിപ്പ്.
സമരം അനാവശ്യം, മന്ത്രി ഇടപെടണം: എൻജിനിയേഴ്സ് അസോസിയേഷൻ
തിരുവനന്തപുരം: ലീവെടുക്കാതെ ജോലിയിൽ നിന്ന് വിട്ടുനിന്ന ജീവനക്കാരിക്കെതിരെ നടപടിയെടുത്തതിന്റെ പേരിൽ കെ.എസ്.ഇ.ബിയിൽ നടത്തിവരുന്ന സമരങ്ങളും സംഘർഷങ്ങളും അനാവശ്യമാണെന്നും ഇത് സ്ഥാപനത്തെക്കുറിച്ച് അവമതിപ്പുണ്ടാക്കുമെന്നും കെ.എസ്.ഇ.ബിയിലെ പ്രൊഫഷണലുകളുടെ സംഘടനയായ എൻജിനിയേഴ്സ് അസോസിയേഷൻ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രശ്നം കൂടുതൽ വഷളാകാതെ പരിഹരിക്കാൻ ചെയർമാനും മന്ത്രിയും ഇടപെടണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. സസ്പെൻഷൻ നടപടിയെ ജാസ്മിൻ ബാനു കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. അവർക്ക് മാനേജ്മെന്റിൽ നിന്ന് സ്വാഭാവിക നീതി കിട്ടുമെന്നുറപ്പുണ്ടായിട്ടും ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള കുതന്ത്രമാണിപ്പോൾ നടക്കുന്നത്. ഭൂരിഭാഗം ജീവനക്കാരും സമരത്തെ പിന്തുണയ്ക്കുന്നില്ല. അസോസിയേഷൻ പ്രസിഡന്റ് എസ്. സുനിൽ, ജനറൽ സെക്രട്ടറി ഗീത, വൈസ് പ്രസിഡന്റ് ഷാജ്, സംഘടനാസെക്രട്ടറി റാഫി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |