തിരുവനന്തപുരം: കെ.എസ്.ഇ ബിക്ക് 800 കോടി രൂപ നഷ്ടമുണ്ടാക്കുന്ന കരാർ പ്രകാരം വൈദ്യുതി വാങ്ങുന്നത് തുടരാൻ സർക്കാർ തീരുമാനം.വർഷത്തിൽ 300 കോടി യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്തിന് സ്വീകരിക്കേണ്ടിവരിക. ഇതിന് യൂണിറ്റിന് ഒരു പൈസ കമ്മിഷൻ കരാർ ലോബികൾക്ക് കിട്ടിയാൽ പോലും മൂന്ന് കോടിയോളം രൂപ വരും.
സി.എ.ജിയും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനും സർക്കാർ നിയോഗിച്ച ഉന്നതതല സമിതിയും കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിൽ വൈദ്യുതി വാങ്ങുന്നത് തത്കാലം നിറുത്തിവയ്ക്കാനായിരുന്നു നീക്കം.
മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് രണ്ട് സ്വകാര്യ താപനിലയങ്ങളിൽ നിന്നായി 860മെഗാവാട്ട് വൈദ്യുതി വാങ്ങാൻ മുന്ന് ദീർഘകാല കരാർ ഒപ്പിട്ടത്. പക്ഷേ, സംസ്ഥാന വൈദ്യുതി റെഗലേറ്ററി കമ്മിഷൻ അംഗീകാരം നൽകിയില്ല.
ഇതവഗണിച്ച് വൈദ്യുതി വാങ്ങണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ പ്രത്യേക അനുമതി വേണം. സംസ്ഥാന സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് കേന്ദ്രം പറഞ്ഞതോടെ,
അംഗീകാരങ്ങളെല്ലാം പിന്നീട് വാങ്ങിയെടുക്കാമെന്ന വ്യവ്യവസ്ഥയിലാണ് ഒന്നാം പിണറായി വിജയൻ സർക്കാർ കരാറുമായി മുന്നോട്ട് പോയത്. അഞ്ച് വർഷം കഴിഞ്ഞിട്ടും കരാറിലെ ക്രമക്കേടുകൾ പരിഹരിച്ച് കമ്മിഷന്റെ അനുമതി നേടാൻ കെ.എസ്.ഇ.ബിക്കായില്ല ഇതോടെ, കരാർ പ്രകാരം വൈദ്യുതി വാങ്ങുന്നത് നിയമ വിരുദ്ധമാണെന്ന് റെഗലേറ്ററി കമ്മിഷനും, സി.എ.ജിയും സർക്കാരിനെ അറിയിച്ചു.
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ അനധികൃത കരാർ പ്രകാരം വൈദ്യുതി വാങ്ങിയ ഇനത്തിൽ ചെലവായ 300 കോടിയോളം രൂപയുടെ ചെലവ് അംഗീകരിച്ചതുമില്ല. അതോടെ ഈ തുക കെ.എസ്.ഇ.ബിയുടെ നഷ്ടമായി മാറി. ഇത് പരിഹരിക്കാൻ വായ്പയെടുക്കേണ്ട സ്ഥിതിയിലുമായി. എന്നിട്ടും, വൈദ്യുതി വാങ്ങുന്നത് തുടരാനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |