കെ.എസ്.ഐ.ഡി.സി അറുപതാം വാർഷികം ആഘോഷിച്ചു
തിരുവനന്തപുരം: പരിസ്ഥിതി, തൊഴിലാളി സൗഹൃദവും ജനങ്ങളെ പരിഗണിക്കുന്നതുമായ ഉത്തരവാദ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മേഖലയിൽ മികവ് തെളിയിക്കുന്ന സ്ഥാപനങ്ങൾക്ക് നക്ഷത്ര പദവി നൽകുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു .ഇതിനുള്ള വിശദമായ മാർഗ്ഗരേഖ കെ.എസ്.ഐ.ഡി.സി തയ്യാറാക്കും. കെ.എസ്.ഐ.ഡി.സിയുടെ അറുപതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വെർച്വൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാവി വ്യവസായ വളർച്ചയ്ക്ക് ഊന്നൽ നൽകേണ്ട മേഖലകൾ നിർണയിക്കും. ഇത് പ്രകാരം പുതിയ സംരംഭകരെയും നിക്ഷേപകരെയും കേരളത്തിലേക്ക് ആകർഷിക്കാൻ പരിപാടി തയ്യാറാക്കും. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, കുറഞ്ഞ ഊർജ്ജനിരക്ക്, മികച്ച മാനവശേഷി തുടങ്ങിയ ഘടകങ്ങൾ കേരളത്തിന് അനുകൂലമാണ്. ഇവ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചായിരിക്കും വ്യവസായ നിക്ഷേപത്തിനുള്ള സാഹചര്യം ഒരുക്കുക. മികച്ച വിപണിയും ഉറപ്പു വരുത്തുകയും സംരംഭകർക്ക് ആനുകൂല്യങ്ങൾ നൽകുകയും ചെയ്യും. മാറുന്ന സാഹചര്യങ്ങൾക്ക് അനുസൃതമായി പുതിയൊരു കാഴ്ചപ്പാട് രൂപീകരിക്കാൻ കെ.എസ്.ഐ.ഡി.സിക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. പുതിയ സാഹചര്യങ്ങൾക്കനുസൃതമായി ഉത്തരവാദ വ്യവസായങ്ങളെ കേരളത്തിൽ പ്രോത്സാഹിപ്പിയ്ക്കുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ഐ.ഡി.സിയുടെ 60 വർഷത്തെ നേട്ടങ്ങൾ സംബന്ധിച്ച റിപ്പോർട്ട് എം.ഡി രാജമാണിക്യം അവതരിപ്പിച്ചു .
കമ്പനി സെക്രട്ടറി കെ.സുരേഷ് കുമാർ , കെ.എസ്.ഐ.ഡി.സി എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഇ.എസ്.ഷംനാദ് , ജനറൽ മാനേജർമാരായ ജി.അശോക് ലാൽ, ജി.ഉണ്ണികൃഷ്ണൻ, ആർ. പ്രശാന്ത്, മാനേജർ ലക്ഷ്മി ടി.പിള്ള, കെ.അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |