തിരുവനന്തപുരം:കൊടും നഷ്ടത്തിലേക്ക് കൂപ്പുത്തിയ കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന വരുമാനം കൊവിഡിന് ശേഷം വീണ്ടും ആറു കോടിയിലെത്തി നിൽക്കെ, ജീവനക്കാരുടെ 24 മണിക്കൂർ പണിമുടക്ക് ജനത്തെ വലച്ചതിനൊപ്പം വരുമാനത്തിൽ അഞ്ച് കോടി രൂപ തുലച്ചു.
കോർപ്പറേഷനെ കുളം തോണ്ടുന്ന വരുമാന നഷ്‌ടം ബാങ്ക് കൺസോർഷ്യത്തിനുള്ള തിരിച്ചടവും മുടക്കും. ദിവസം 98 ലക്ഷം രൂപ അടയ്ക്കണം. ഇത് ഒരു ദിവസം മുടങ്ങിയാൽ അടുത്ത ദിവസം പലിശ സഹിതം അടയ്ക്കണം. ഇന്നലത്തെ വരുമാനം കഷ്ടിച്ച് ഒരു കോടിയാണ്.
പണിമുടക്കിൽ കൂലിവേലക്കാരും ജീവനക്കാരും സാധാരണ ജനങ്ങളും പരീക്ഷയ്‌ക്ക് ഇറങ്ങിയ കുട്ടികളും ബസില്ലാതെ വലഞ്ഞു. പലർക്കും പൊതുപരീക്ഷ മുടങ്ങി.
ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ചാണ് സി.ഐ.ടി.യു ഒഴികെ 24 മണിക്കൂർ പണിമുടക്കിയത്. സി.ഐ.ടി.യുവിന്റെ എംപ്ലോയീസ് അസോസിയേഷൻ വിട്ടുനിൽക്കുമെന്ന് പറഞ്ഞെങ്കിലും ഭൂരിപക്ഷവും ജോലിക്കെത്തിയില്ല. സമരത്തിനെതിരെ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നു.
750 ബസ് മാത്രമാണ് ഇന്നലെ ഓടിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച 3580 ബസുകൾ ഓടിച്ചിരുന്നു.
ശമ്പള പരിഷ്കരണം വൈകുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞ നവംബർ 5,6 തീയതികളിലും പൊതുപണിമുടക്ക് കാരണം മാർച്ച് 28നും 29നും ബസ് ഓടിയിരുന്നില്ല.
ഗതാഗത മന്ത്രി ആന്റണി രാജുവുമായി വ്യാഴാഴ്ച നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് അംഗീകൃത സംഘടനകളായ ടി.ഡി.എഫും ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘും (ബി.എം.എസ്), സി.പി.ഐയുടെ എംപ്ലോയീസ് യൂണിയനും പണിമുടക്കിയത്. വിട്ടുനിന്ന സി.ഐ.ടി.യുക്കാരെ ഡിപ്പോകളിലെത്തിക്കാൻ നേതൃത്വം നടത്തിയ ശ്രമവും പരാജയമായി. ഏറെപ്പേരും മൊബൈൽ ഓഫാക്കിയിരുന്നു. സമരം വിലക്കിയതിൽ പ്രതിഷേധിച്ച് ചില യൂണിറ്റ് ഭാരവാഹികൾ രാജിവച്ചു.
ശമ്പളത്തിനും പണമില്ലാതെ...
മന്ത്രിയുമായുള്ള ചർച്ചയിൽ 10ന് ശമ്പളം ഉറപ്പുനൽകിയിട്ടും പണിമുടക്കുകയായിരുന്നു. കഴിഞ്ഞ മാസം വിഷുവിനും ഈസ്റ്ററിനും മുൻപ് ശമ്പളം ലഭിച്ചിരുന്നില്ല. എസ്.ബി.ഐയിൽ നിന്ന് 45 കോടി ഓവർ ഡ്രാഫ്റ്റ് എടുത്താണ് ശമ്പളം നൽകിയത്. ഈ മാസം ശമ്പളത്തിന് കെ.എസ്.ആർ.ടി.സി 65 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും പതിവു പോലെ 30 കോടി നൽകാമെന്നാണ് ധനവകുപ്പ് അറിയിച്ചത്. 82 കോടി വേണം ശമ്പളത്തിന്.
സ്കൂൾ പരീക്ഷയ്ക്ക് മറ്റൊരവസരം;
കോളേജ് പരീക്ഷ?
എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ, ഹയർ സെക്കൻഡറി വിവിധ വിഷയങ്ങളിലെ പ്രാക്ടിക്കൽ പരീക്ഷകളാണ് ഇന്നലെ നടന്നത്. ബസില്ലാത്തതിനാൽ നല്ലൊരു പങ്കും എത്തിയില്ല. ബൈക്കിൽ ലിഫ്റ്റ് ചോദിച്ചും മറ്റുമെത്തിയ പലർക്കും വൈകിയതിനാൽ പരീക്ഷയിൽ പങ്കെടുക്കാനുമായില്ല. പരാതി പ്രവാഹമായതോടെ, ഇന്നലെ എത്താത്തവർക്ക് മറ്റൊരവസരം നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. അതേസമയം, സർവകലാശാലകളിൽ പരീക്ഷ മുടങ്ങിയവർക്ക് മറ്റൊരവസരം നൽകുന്നതിൽ തീരുമാനമായിട്ടില്ല. കേരള സർവകലാശാലയിൽ മാത്രം എൽ.എൽ.ബി, എം.സി.എ, ബി.ടെക്, എം.ബി.എ പരീക്ഷകളാണ് ഇന്നലെ നടന്നത്.
3456
ഇന്നലെ ഹാജരായ ജീവനക്കാർ
(3097 സ്ഥിരം, 359 താത്കാലികക്കാർ)
26,336
ആകെ ജീവനക്കാർ
പണിമുടക്ക് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ശമ്പളം നൽകാൻ അഞ്ചു ദിവസത്തെ സാവകാശം വേണമെന്ന മാനേജ്മെന്റിന്റെ നിർദ്ദേശം അംഗീകരിച്ച ശേഷമാണ് സമരം പ്രഖ്യാപിച്ചത്. പൊതുഗതാഗതത്തിനായി ബദൽ സംവിധാനം ആലോചിക്കേണ്ടി വരും
- ആന്റണി രാജു, ഗതാഗത മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |