തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയെങ്കിലും പൊതുഗതാഗതം അവശ്യസർവീസായി പ്രഖ്യാപിച്ചതിനാൽ കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകളും രാത്രികാല സർവീസുകളും തുടരുമെന്ന് എം.ഡി ബിജുപ്രഭാകർ അറിയിച്ചു. വരുമാന നഷ്ടത്തെ തുടർന്ന് ദീർഘദൂര രാത്രികാല സർവീസുകൾ നിറുത്തുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ഓർഡിനറി സർവീസുകൾ ഉൾപ്പെടെ 50 ശതമാനം സർവീസുകൾ തുടരും. മേയ് 15 മുതൽ നിയന്ത്രണങ്ങൾ ഒഴിവാക്കുന്ന മുറയ്ക്ക് സർവീസ് വർദ്ധിപ്പിക്കും.
ആരോഗ്യപ്രവർത്തകർക്കും രോഗികൾക്കും ആശുപത്രിയിൽ പോകുന്നതിന് കഴിഞ്ഞ രണ്ട് ഞായറാഴ്ചയും സർവീസുകൾ നടത്തിയിരുന്നു.
മേയ് 15 മുതൽ പകൽ കൂടുതൽ സർവീസ് നടത്തും. രാവിലെ 7 മുതൽ 11 വരെയും, വൈകിട്ട് 3 മുതൽ രാത്രി 7 വരെയും കൂടുതൽ സർവീസ് നടത്താൻ വേണ്ടിയാണ് ജീവനക്കാരുടെ സംഘടനകളുമായി ചർച്ച ചെയ്ത് 12 മണിക്കൂർ ഷിഫ്ട് താത്കാലികമായി നടപ്പിലാക്കിയത്. ദൂരെ നിന്നുള്ള ജീവനക്കാർക്ക് 4 ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം കൂടുതൽ വിശ്രമം നൽകുന്നതിന് വേണ്ടിയാണിത്.
കെ.എസ്.ആർ.ടി.സി: ശമ്പളം ഈ ആഴ്ച
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ഏപ്രിൽ മാസത്തെ ശമ്പളം ഈ ആഴ്ച വിതരണം ചെയ്യും. ശമ്പള ഇനത്തിലേക്കുള്ള 100.59 കോടി രൂപ സർക്കാർ അനുവദിച്ചു. ഏപ്രിൽ മാസത്തെ ശമ്പളവും കൊവിഡ് സമയത്ത് 2020 ഏപ്രിൽ മാസത്തെ ശമ്പളത്തിൽ നിന്നു മാറ്റിവച്ച ആറ് ദിവസത്തെ തുകയും ചേർത്താണ് 100.59 കോടി രൂപ അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |