അടിമുടി പുനർവിന്യാസം ബസൊന്നിന് 5 പേർ മതി
ഡബിൾ ഡ്യൂട്ടി നിറുത്തും ഡ്രൈവർ കം കണ്ടക്ടർ വീണ്ടും
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ അടുത്ത അഞ്ചു വർഷം പുതിയ നിയമനം വേണ്ടെന്നും നിലവിലെ മെക്കാനിക്കൽ ജീവനക്കാരിൽ യോഗ്യരായവരെ ഡ്രൈവർ, കണ്ടക്ടർ തസ്തികകളിലേക്ക് മാറ്റാനും മിനിസ്റ്റീരിയൽ സ്റ്റാഫിനെ പുനർവിന്യസിക്കാനും നിർദ്ദേശം. ഒരു ബസിന് അഞ്ച് ജീവനക്കാർ എന്ന ലക്ഷ്യത്തിലെത്താൻ ഇതേ മാർഗ്ഗമുള്ളൂവെന്ന് ശമ്പള പരിഷ്കരണത്തോടൊപ്പം നടപ്പാക്കുന്ന ദീർഘകാല കരാർ റിപ്പോർട്ടിൽ ഗതാഗത വകുപ്പ് നിർദ്ദേശിക്കുന്നു. ബസ് ഒന്നിന് നിലവിലെ അനുപാതം എട്ടുവരെയാണ്.
കരാറിലെ നിർദ്ദേശമനുസരിച്ച് പി.എസ്.സി, ആശ്രിത ഒഴിവുകളിൽ കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും റിസർവായിട്ടായിരിക്കും ആദ്യം നിയമനം. ഇതിനായി സ്പെഷ്യൽ റൂൾ ഭേദഗതി വരുത്തും. 240 ഡ്യൂട്ടി തികയുമ്പോൾ കോർപറേഷന്റെ ആകെ ബസുകളുടെ എണ്ണം കണക്കാക്കി, തസ്തികയിൽ എന്ന് ഒഴിവുണ്ടാകുമോ അന്നേ സ്ഥിരപ്പെടുത്തൂ. ദീർഘദൂര ബസുകളിൽ ക്രൂ ചെയ്ഞ്ചിനൊപ്പം ഡ്രൈവർ കം കണ്ടക്ടർമാരെ നിയമിക്കും. നേരത്തേ തൊഴിലാളി സംഘടനകളുടെ എതിർപ്പു കാരണം ഉപേക്ഷിച്ചതാണ് നിർദ്ദേശങ്ങളിൽ പലതും. എന്നാൽ, ശമ്പളപരിഷ്കരണം നടപ്പാക്കണമെങ്കിൽ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അംഗീകരിക്കേണ്ടിവരുമെന്നതാണ് സ്ഥിതി.
ഡബിൾ ഡ്യൂട്ടി നിറുത്തലാക്കാനും ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇൻസെന്റീവ് നൽകാനും നിർദ്ദേശമുണ്ട്. ദീർഘദൂര സൂപ്പർ ക്ലാസ് സർവീസുകളിൽ കണ്ടക്ടർ ഉണ്ടാവില്ല. സർക്കാരിന്റെ ധനസഹായം ലഭിച്ചാൽ വി.ആർ.എസ് നടപ്പാക്കും. ഇതിനായി 200 കോടി രൂപ അഭ്യർത്ഥിക്കും. ഒരു വർഷം 240 ഡ്യൂട്ടി ചെയ്യാത്തവർക്ക് പ്രൊമോഷൻ ഇൻക്രിമെന്റ് നൽകില്ല. പെൻഷൻ കണക്കാക്കുന്നതിനും ഇത് ബാധകമാക്കും. ഒരു ജില്ലയ്ക്ക് ഒരു ഭരണ നിർവഹണ ഓഫീസ് മാത്രമായിരിക്കും.
മദ്യപിച്ചെത്തിയാൽ ശിക്ഷ
ദീർഘദൂര സർവീസുകളിൽ വൈകിട്ട് മൂന്നിനു ശേഷം ജോലിയിൽ പ്രവേശിക്കുന്നവരെ ബ്രത്ത് അനലൈസർ ടെസ്റ്റിന് വിധേയമാക്കും
വെൽഫെയർ ഫണ്ട് രൂപീകരിക്കും. ശമ്പളത്തിൽ നിന്ന് 300 രൂപ വീതം പിടിച്ച് വർഷം 4- 5 കോടി രൂപ അടിയന്തര ആവശ്യത്തിന്
യൂണിഫോം നൽകാൻ സ്പോൺസർമാരെ ക്ഷണിക്കും.10 ശതമാനം ഇൻസ്പെക്ടർമാരെ ഉൾപ്പടുത്തി മാർക്കറ്റിംഗ് വിഭാഗം
വരവും ചെലവും
(2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെ)
1515.51 കോടി
ചെലവ്
642.79 കോടി
വരവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |