തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ ഇന്നലെ തുടങ്ങിയ പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു. ബസുകളൊന്നും ഓടിയില്ല. സമരം ഇന്നും തുടരും. അവശ്യസർവീസുകൾ ഓടിക്കാനുള്ള ക്രമീകരണം നടത്തിയിരുന്നെങ്കിലും ജീവനക്കാർ ജോലിക്ക് ഹാജരായില്ല. വിവിധ ഓഫീസുകളിലേക്കുള്ള ബോണ്ട് സർവീസുകളും മുടങ്ങി.
തിരുവനന്തപുരം, കൊല്ലം, കോട്ടം, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് യാത്രക്ലേശം രൂക്ഷമായത്. ചിലയിടങ്ങളിൽ സ്വകാര്യബസുകളും കരാർ വാഹനങ്ങളും നിരത്തിലിറങ്ങിയത് ആശ്വാസമായി. എം.സി റോഡിലും ദേശീയപാതയിലും ദീർഘദൂരബസുകൾ ഇല്ലാത്തത് ദുരിതമായി.
സർക്കാർ ജീവനക്കാർക്ക് തുല്യമായ ശമ്പള വർദ്ധനവ് വേണമെന്ന ആവശ്യത്തിൽ കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളി സംഘടനകളെല്ലാം ഒരുമിച്ച് നിൽക്കുകയാണ്. ഐ.എൻ.ടി.യു.സി നേതൃത്വം നൽകുന്ന ടി.ഡി.എഫ്, സി.ഐ.ടി.യുവിന്റെ എംപ്ലോയീസ് അസോസിയേഷൻ, ബി.എം.എസിന്റെ എംപ്ലോയീസ് സംഘ്, എ.ഐ.ടി.യു.സി എംപ്ലോയീസ് യൂണിയൻ എന്നിവയാണ് ഇന്നലെ പണിമുടക്കിയത്. ടി.ഡി.എഫും എ.ഐ.ടി.യു.സിയുമാണ് ഇന്നും പണിമുടക്കുന്നത്. ജീവനക്കാർ ജോലിക്ക് ഹാജരായാൽ അവശ്യ സർവീസുകളെങ്കിലും ഓടിക്കാൻ മാനേജ്‌മെന്റ് തയാറാണ്.
പണിമുടക്കിൽ നിന്നും പിൻവാങ്ങണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു ബുധനാഴ്ച വിളിച്ചുചേർത്ത ചർച്ചയിൽ തീർപ്പുണ്ടാകാത്തതിനെ തുടർന്നാണ് സംഘടനകൾ പണിമുടക്കിയത്. പണിമുടക്കിയവർക്ക് ഡയസ്നോൺ ബാധകമാക്കിയിരുന്നു.
ഒരു ദിവസത്തെ ശമ്പളം ₹2.8 കോടി
കെ.എസ്.ആർ.ടി.സിക്ക് ഒരു ദിവസം ശമ്പളത്തിനു വേണ്ടത് 2.8 കോടി രൂപയാണ്. ഡയസ്നോൺ പ്രകാരം ശമ്പളം നൽകേണ്ട എന്ന സർക്കാർ തീരുമാനം നടപ്പിലാക്കിയാൽ അഞ്ച് കോടിയോളം രൂപ സമരം നടത്തിയ ജീവനക്കാർക്കെല്ലാം കൂടി നഷ്ടമാകും. രണ്ട് ദിവസത്തെ ശമ്പളം 5.6 കോടി രൂപയാണ്. എന്നാൽ പ്രധാനപ്പെട്ട ഓഫീസർമാർ ചീഫ് ഓഫീസിൽ എത്തിയിരുന്നു. വീക്കിലി ഓഫ് ഉള്ളവർക്കും മെഡിക്കൽ ലീവുള്ളവർക്കും ശമ്പളത്തിൽ കുറവുണ്ടാകില്ല.
ഇന്ന് പരമാവധി സർവീസ്
പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് ഇന്ന് കെ.എസ്.ആർ.ടി.സി സർവീസ് നടത്തും. ഇതിനായി പരമാവധി സൗകര്യം ചെയ്യാൻ യൂണിറ്റ് ഓഫീസർമാർക്ക് സി.എം.ഡി ഡോ. ബിജു പ്രഭാകർ നിർദ്ദേശം നൽകി. ഹാജരാകുന്ന ജീവനക്കാർക്ക് ഡബിൾ ഡ്യൂട്ടി ഉൾപ്പടെ നൽകി പരമാവധി സർവീസുകൾ അയക്കണം. ഇതിനായി ജീവനക്കാരെ മുൻകൂട്ടി നിയോഗിക്കണം. ഇന്ന് വിവിധ സ്ഥലങ്ങളിൽ നിന്ന് യാത്രക്കാർ തിരികെ വീട്ടിലെത്തേണ്ടതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതെ സർവീസുകൾ നടത്താനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |