വിദ്യാർത്ഥി കൺസഷൻ 5 രൂപ
മുൻഗണനാ കുടുംബങ്ങളിലെ കുട്ടികൾക്ക് സൗജന്യ യാത്ര
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധന ഫെബ്രുവരി ഒന്നുമുതൽ നടപ്പാക്കാൻ ധാരണയായി. അടുത്ത മന്ത്രിസഭാ യോഗത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും. ഓർഡിനറി ബസിൽ മിനിമം ചാർജ് എട്ടിൽ നിന്ന് പത്ത് രൂപയാക്കും.
നിലവിലെ ടിക്കറ്റ് നിരക്കിനെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ വർദ്ധനവുണ്ടാകും. രാത്രി എട്ടിനും പുലർച്ചെ അഞ്ചിനുമിടയിലുള്ള ഓർഡിനറി സർവീസുകളിൽ 50 ശതമാനം അധികചാർജ് ഈടാക്കാനും ശുപാർശയുണ്ട്. വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ അഞ്ചു രൂപയായി ഉയർത്തും.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സൗജന്യയാത്ര നൽകും
ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബസ്ചാർജ് വർദ്ധനയുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് തയ്യാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്.
ഇപ്പോൾ ആദ്യ ഫെയർ സ്റ്റേജായ 2.5 കിലോമീറ്റർ ദൂരത്തിനുള്ള മിനിമം ചാർജ് 8 രൂപയാണ് അതാണ് 10 രൂപയാക്കി ഉയർത്തുന്നത്. അതോടൊപ്പം കിലോമീറ്ററിന് 80 പൈസ എന്നത് ഒരു രൂപയാക്കും. ഈ നിരക്കിന് ആനുപാതികമായാണ് തുടർന്നുള്ള വർദ്ധന.
മുൻഗണനാ റേഷൻ കാർഡുള്ള കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര അനുവദിക്കാനാണ് തീരുമാനം. അത് നടപ്പായാൽ മഞ്ഞ, പിങ്ക് കാർഡുകളുള്ള കുടുംബത്തിലെ കുട്ടികൾക്ക് സൗജന്യയാത്രയുടെ ആനുകൂല്യം ലഭിക്കും.
നിലവിൽ ഒന്നര കിലോമീറ്ററിന് ഒരു രൂപയും 5 കിലോമീറ്ററിന് രണ്ടു രൂപയുമാണ് വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക്. വിദ്യാർത്ഥികളുമായി വീണ്ടും ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് ഗതാഗതവകുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |