കൊച്ചി: വൻകിട ഉപഭോക്താവാണെന്ന കാരണത്താൽ എണ്ണക്കമ്പനികൾ വിപണി വിലയേക്കാൾ കൂടിയതുക ഡീസലിന് ഈടാക്കുന്നതിനെതിരെ കെ.എസ്.ആർ.ടി.സി നൽകിയ ഹർജിയിൽ ഹൈക്കോടതി കേന്ദ്രസർക്കാരിന്റെയും എണ്ണക്കമ്പനികളുടെയും വിശദീകരണംതേടി. ചീഫ് ലാ ഓഫീസർ നൽകിയ ഹർജി ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ച് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
വൻകിട ഉപഭോക്താവായതിനാൽ കെ.എസ്.ആർ.ടി.സിക്ക് 72 കൺസ്യൂമർ പമ്പുകൾ അനുവദിച്ചിരുന്നു. മറ്റു പമ്പുകൾക്ക് നൽകുന്നതിനേക്കാൾ കുറഞ്ഞവിലയ്ക്കാണ് ഡീസൽ നൽകിയിരുന്നത്. എന്നാൽ അടുത്തിടെ വിലവ്യത്യാസം കുറഞ്ഞുവന്നു. ഇപ്പോൾ വിപണിവിലയേക്കാൾ കൂടിയെന്നും മാർച്ച് 17ലെ കണക്കനുസരിച്ച് വിപണിവിലയേക്കാൾ 21രൂപ കൂടുതലാണെന്നും ഹർജിയിൽ പറയുന്നു. കൂടിയവിലയ്ക്ക് ഡീസൽ വാങ്ങുന്നത് കെ.എസ്.ആർ.ടി.സിക്ക് കനത്ത സാമ്പത്തികബാദ്ധ്യത ഉണ്ടാക്കുന്നെന്നും ഉയർന്ന വില ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. മാർക്കറ്റ് വിലയ്ക്ക് ഡീസൽ കിട്ടണമെന്നാണ് ആവശ്യം.
കൊവിഡിനു മുമ്പ് കെ.എസ്.ആർ.ടി.സിയുടെ 6241 ബസുകളാണ് സർവീസ് നടത്തിയിരുന്നത്. അന്ന് ദിവസം 35ലക്ഷം യാത്രക്കാരുണ്ടായിരുന്നു. ഇപ്പോൾ 5481 ബസുകളാണുള്ളത്. ദിവസ യാത്രക്കാർ 18.41 ലക്ഷമായി കുറഞ്ഞെു. ദിവസം 300 - 400 കിലോലിറ്റർ ഹൈസ്പീഡ് ഡീസൽ വേണം. വിലകൂട്ടിയതിനാൽ ദിവസം 83 ലക്ഷം രൂപ നഷ്ടമുണ്ടെന്നും സർക്കാരിന്റെ സാമ്പത്തിക സഹായത്താലാണ് മുന്നോട്ടു പോകുന്നതെന്നും ഹർജിയിൽ പറയുന്നു.
പ്രതിസന്ധിയുടെ കണക്കുകൾ :
26,578 സ്ഥിരം ജീവനക്കാർ
7,500പേർ ഇപ്പോൾ അധികം
പെൻഷൻകാർ 41,000 കവിഞ്ഞു.
ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 3,458.34 കോടി വായ്പ
സർക്കാരിൽ നിന്ന് 7,712.02 കോടി വായ്പ
ശമ്പളത്തിന് വർഷം 1020 കോടി
പെൻഷന് 820 കോടി
മാസവരവ് 124.77 കോടി
ചെലവ് 312.54 കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |