തിരുവനന്തപുരം: കൂനിന്മേൽ കുരുവായി മാറിയ ഡീസൽ മൊത്തം വാങ്ങൽ ഇടപാടിൽ നിന്ന് കെ.എസ്.ആർ.ടി.സി തലയൂരുന്നു. പകരം, സ്വന്തം റീട്ടെയിൽ പമ്പുകളെയും സ്വകാര്യ പമ്പുകളെയും ആശ്രയിക്കാനാണ് നീക്കം.
വൻകിട ഉപഭോക്താക്കൾക്കുള്ള (ബൾക്ക് പർച്ചേസിംഗ്) ഡീസൽ വില വിപണി വിലയിലും കൂട്ടി നിശ്ചയിച്ചതിൽ കെ.എസ്.ആർ.ടി.സിയെയും ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവ് ലഭിക്കാതായ സാഹചര്യത്തിലാണിത്. കെ.എസ്.ആർ.ടി.സിയുടെ റിട്ടെയിൽ പമ്പുകൾ ഉള്ള സ്ഥലങ്ങളിൽ അവിടെ നിന്നും മറ്റ് സ്ഥലങ്ങളിൽ സ്വകാര്യ പമ്പുകളിൽ നിന്നും മലബാർ ജില്ലകളിൽ കർണ്ണാടകത്തിൽ നിന്നുമുള്ള ഡീസലാണ് ബസിന് ഇപ്പോൾ കൂടുതലും ഉപയോഗിക്കുന്നത്. നാമമാത്രമായാണ് ബൾക്ക് പർച്ചേസിംഗ്.
ഫെബ്രുവരി 17ന് 6.78 രൂപ കൂട്ടിയതിനു പിന്നാലെ, മാർച്ച് 16ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഉൾപ്പെടെയുള്ള എണ്ണ കമ്പനികൾ വൻകിട ഉപഭോക്താക്കൾക്കുള്ള ഡീസൽ വില ഒറ്റയടിക്ക് 21.10 രൂപ വർദ്ധിപ്പിച്ചിരുന്നു. ആകെ വർദ്ധനവ് 27.88 രൂപയായി. ഈ അന്യായ വില വർദ്ധനവിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. അധിക വിലയ്ക്ക് ഡീസൽ വാങ്ങിയാൽ പ്രതിദിനം 75 മുതൽ 84 ലക്ഷം രൂപ വരെ അധികമായി കണ്ടെത്തേണ്ടി വരും.
നട്ടം തിരിഞ്ഞ്
കോർപ്പറേഷൻ
□സാമ്പത്തിക ബാദ്ധ്യത ഏകദേശം 10,000 കോടി
□കൊവിഡ് വ്യാപനത്തിനു മുമ്പ് പ്രതിദിനം 35 ലക്ഷം യാത്രക്കാർ. ഇപ്പോൾ 18.41 ലക്ഷം.
□26,578 സ്ഥിരം ജീവനക്കാരും 41,000 പെൻഷൻകാരും
□ശമ്പളം നൽകാൻ വർഷം തോറും 1020 കോ. പെൻഷന് 820 കോടി.
□പ്രതിമാസ വരുമാനം 124.77 കോടി. ചെലവ് 312.54 കോടി
□ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വ്യ്പ 3,458.34 കോടി
□സർക്കാരിൽ നിന്ന് വായ്പ 7,712.02 കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |