തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ അഞ്ചാം തിയതിക്കുള്ളിൽ ശമ്പളം നൽകുന്ന കാര്യത്തിൽ സി.എം.ഡി ബിജുപ്രഭാകർ വിളിച്ച അംഗീകൃത സംഘടനകളുടെ യോഗത്തിൽ ധാരണയായില്ല. അഞ്ചാം തിയതിക്കുള്ളിൽ നൽകാൻ ശ്രമിക്കാം എന്നായിരുന്നു മാനേജ്‌മെന്റ് നിലപാട്. ഇക്കാര്യത്തിൽ ഉറപ്പ് വേണമെന്നതായിരുന്നു യൂണിയനുകളുടെ ആവശ്യം. ഗതാഗതമന്ത്രിയുമായി ഈ മാസം 25ന് സി.എം.ഡി ചർച്ച നടത്തിയശേഷം തീരുമാനം പറയാമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
ഈ മാസം 28ന് നടത്താൻ നിശ്ചയിച്ചിരുന്ന പണിമുടക്ക് സംഘടനകൾ മാറ്റിവച്ചു. ശമ്പളം നൽകിയില്ലെങ്കിൽ മേയ് ആറുമുതൽ പണിമുടക്കാനാണ് ടി.ഡി.എഫ്, ബി.എം.എസ് യൂണിയനുകളുടെ തീരുമാനം. തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ശമ്പളവിതരണം നടന്നില്ലെങ്കിൽ പണിമുടക്കിലേക്ക് നീങ്ങുമെന്ന നിലപാടിലാണ് സി.ഐ.ടി.യുവും.
ശമ്പളത്തിന് 20 ഡ്യൂട്ടി ഉത്തരവ് മരവിപ്പിച്ചു
സേവനവേതന സംബന്ധമായ ഏതാനും വിഷയങ്ങളിൽ ചർച്ചയിൽ ധാരണയായി. മാസത്തിൽ 20 ഹാജരില്ലാത്തവരുടെ ശമ്പളം വൈകുമെന്നറിയിച്ച് കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവ് മരവിപ്പിക്കും. പുതുതായി പ്രഖ്യാപിച്ച 12 മണിക്കൂർ ഡ്യൂട്ടി നടപ്പാക്കില്ല. ആശ്രിത നിയമനം പുനരാരംഭിക്കും. 250 ഓളം അപേക്ഷകളാണ് പരിഗണിക്കാനുള്ളത്. പമ്പുകളിലും ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലുമായിരിക്കും ആശ്രിത നിയമനം. അഞ്ചുവർഷം വരെ അവധിയിൽ പകുതി ശമ്പളം നൽകുന്ന സംവിധാനം മറ്റ് കാറ്റഗറികളിലേക്കും വ്യാപിപ്പിക്കും. ഇതിന് അപേക്ഷിക്കാനുള്ള പ്രായപരിധി 45ൽ നിന്ന് 40 വയസാക്കും. അർഹരായവർക്കുള്ള പ്രമോഷനുകൾ പരിഗണിക്കും. സ്വിഫ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ചർച്ച നടന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |