തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നൽകുന്ന കാര്യത്തിൽ അംഗീകൃത തൊഴിലാളി സംഘനടകളുടെ യോഗത്തിലും മന്ത്രി ആന്റണി രാജു ഉറപ്പു നൽകിയില്ല. ഗതാഗതവകുപ്പിന് മാത്രമായി ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെന്നും ധനവകുപ്പുമായി സംസാരിക്കാമെന്നുമായിരുന്നു സംഘടനകളുമായി വെവ്വേറെ നടത്തിയ ചർച്ചയിൽ മന്ത്രി പറഞ്ഞത്. മൂന്നു സംഘടനകളും ശമ്പളക്കാര്യത്തിലെ ഉറപ്പാണ് മന്ത്രിയോട് പ്രധാനമായും ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ ഉറപ്പുകളൊന്നും ലഭിക്കാത്തതിനാൽ പണിമുടക്കുമായി മുന്നോട്ടുപോകാനാണ് ടി.ഡി.എഫിന്റെയും ബി.എം.എസിന്റെയും തീരുമാനം. ഏപ്രിലിലെ ശമ്പളം മേയ് അഞ്ചിന് ലഭിച്ചില്ലെങ്കിൽ ആറിന് പണിമുടക്കാൻ ഇരു സംഘടനകളും നോട്ടീസ് നൽകിയിട്ടുണ്ട്. പണിമുടക്കിന്റെ കാര്യം കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ശമ്പളം സമയബന്ധിതമായി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സി.ഐ.ടി.യു ഭാരവാഹികൾ അറിയിച്ചു.
ഇന്ധനച്ചെലവാണ് പ്രധാനമായും പ്രതിസന്ധിക്ക് കാരണമായി ആന്റണി രാജു ചൂണ്ടിക്കാട്ടിയത്. ലോൺ തിരിച്ചടവുകൂടി കഴിഞ്ഞാൽ പിന്നെ കളക്ഷനിൽ കാര്യമായിട്ടൊന്നും ബാക്കിയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
മോണിറ്ററിംഗ് കമ്മിറ്റി
ഷെഡ്യുളുകൾ പുനക്രമീകരിക്കുന്നതിൽ യൂണിയനുകളുടെ ആവശ്യം മന്ത്രി പരിഗണിച്ചു. ഇത് പ്രകാരം ഓർഡിനറി ബസ്സുകൾക്ക് ജില്ല തലത്തിലും ഫാസ്റ്റ് പാസഞ്ചറുകൾക്കും സൂപ്പർ ക്ലാസ് സർവീസുകൾക്കും സോണൽ തലത്തലും മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിക്കും. ഇതിൽ യൂണിയൻ പ്രതിനിധികളെയും ഉൾപ്പെടുത്തും.
കെ.എസ്.ആർ.ടി.സിയെഈ മാസവും സഹായിക്കും:
മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഈ മാസവും കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തിക സഹായം നൽകുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. 30 കോടി രൂപയിലധികം നൽകുമോ എന്ന് ധനവകുപ്പാണ് തീരുമാനിക്കുന്നത്. കെ.എസ്.ആർ.ടി.സി സ്വിഫ്ടിന്റെ വരുമാനം കെ.എസ്.ആർ.ടി.സിക്കാണ്. കൊവിഡിന് ശേഷം കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാരുടെ എണ്ണം കുറവാണെന്നും ഈ സാഹചര്യത്തിൽ തൊഴിലാളി യൂണിയനുകൾ പണിമുടക്കിലേക്ക് പോയി സ്ഥാപനത്തെ പ്രതിരോധത്തിലാക്കാതെ കൂട്ടായ ശ്രമത്തിലൂടെ പ്രതിസന്ധി പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |