പോര് സംഘടകളും മന്ത്രി ആന്റണി രാജുവും തമ്മിൽ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പളം വൈകുന്നതു കാരണം മാനേജ്മെന്റിനും സർക്കാരിനും നേരെ എല്ലാ തൊഴിലാളി സംഘടനകളും രംഗത്തെത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് മന്ത്രി ആന്റണി രാജു സ്ഥിതി ധരിപ്പിച്ചു. കെ.എസ്.ആർ.ടി.സിക്ക് കൂടുതൽ സാമ്പത്തിക സഹായവും ആവശ്യപ്പെട്ടു.
മചർച്ചയ്ക്കു ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ച മന്ത്രി വീണ്ടും തൊഴിലാളി സംഘടകളെ വിമർശിച്ചു. തുടർന്ന് സി.ഐ.ടി.യു ഉൾപ്പെടെയുള്ള സംഘടനാ നേതാക്കൾ മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
മുഖ്യമന്ത്രി ഇന്ന് തൃക്കാക്കരയിലായതിനാൽ അതിന് ശേഷമേ കൂടിക്കാഴ്ചക്ക് സമയം ലഭിക്കൂ. മുഖ്യമന്ത്രി ഇടപെടാതെ പ്രതിസന്ധി തീരില്ലെന്ന സ്ഥിതിയാണ്. വായ്പ്പ കിട്ടാനുള്ള ശ്രമങ്ങൾ ഫലിച്ചില്ല. ഗതാഗത മന്ത്രി കൈയൊഴിഞ്ഞതോടെ മുഖ്യമന്ത്രിയിലാണ് തൊഴിലാളികളുടെ പ്രതീക്ഷ. സി.എം.ഡിയാകട്ടെ വിദേശത്താണ്.
സർക്കാർ അനുവദിച്ച 30 കോടിയാണ് കെ.എസ്.ആർ.ടി.സിയുടെ കൈയിലുള്ളത്. 50 കോടി കൂടി വേണം ശമ്പളത്തിന്. ഇതിന് വായ്പ എടുക്കാനാണ് ശ്രമം. സർക്കാർ ഗാരണ്ടിയാണ് എല്ലാ ധനകാര്യ സ്ഥാപനങ്ങളും ആവശ്യപ്പെടുന്നത്. സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രതിദിന കളക്‌ഷൻ തുകയിൽ നല്ല പങ്കും ഡീസലിന് ചെലവാകും. പിന്നെ തുച്ഛം തുകയേ ശമ്പളത്തിനായി ഉണ്ടാകൂ. മാർച്ചിലെ ശമ്പളം ഏപ്രിൽ 19 നാണ് നൽകിയത്. ഏപ്രിലിലെ ശമ്പളം മേയ് പകുതി കഴിയുമെന്നാണ് വിവരം. ശമ്പളം വൈകിയാൽ പ്രത്യക്ഷ സമരത്തിനാണ് സംഘടനകൾ ആലോചിക്കുന്നത്.
''പണിമുടക്കിലേക്ക് ജീവനക്കാരെ തള്ളിവിട്ടത് യൂണിയനുകളാണ്. അവരാണ് പ്രതിസന്ധി സൃഷ്ടിച്ചത്. സർക്കാരിനെ വിരട്ടി കാര്യം നേടാമെന്ന് വിചാരിക്കേണ്ട. മുഖ്യമന്ത്രിയുമായി എല്ലാംചർച്ച ചെയ്തിട്ടുണ്ട്. ശമ്പളം കിട്ടാത്തതിന് സർക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഞാൻ കെ.എസ്.ആർ.ടി.സിയുടെ കണക്കപ്പിള്ള അല്ല'' .
---മന്ത്രി ആന്റണി രാജു (മുഖ്യമന്ത്രിയെ കണ്ട ശേഷം പ്രതികരിച്ചത്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |