തിരുവനന്തപുരം: ഏപ്രിലിലെ ശമ്പളം നൽകാൻ കെ.എസ്.ആർ.ടി.സിക്ക് സർക്കാർ 25 കോടി രൂപ കൂടി നൽകും. ഇന്ന് മന്ത്രി കെ.എൻ ബാലഗോപാൽ ഫയലിൽ ഒപ്പിടും. അഞ്ച് കോടി കൂടി നൽകുന്നതും പരിഗണനയിലുണ്ട്. ശമ്പളം മുടങ്ങിയതിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടതോടെയാണ് നടപടികൾ വേഗത്തിലാകുന്നത്.
സർക്കാർ തുക അനുവദിച്ചാലും ഇന്ന് ശമ്പളം നൽകുമോ എന്നതിൽ മാനേജ്മെന്റ് ഉറപ്പൊന്നും പറയുന്നില്ല. തുക കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിലെത്താൻ നടപടിക്രമങ്ങളുണ്ട്. നിലവിൽ സർക്കാർ നൽകിയ 30 കോടിയും വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ച 15 കോടിയും കെ.എസ്.ആർ.ടി.സിയുടെ കൈവശമുണ്ട്. രണ്ടും ചേർത്ത് ശമ്പളവിതരണം തുടങ്ങാനാണ് തീരുമാനം. സർക്കാരിന്റെ അധിക സഹായം ലഭിക്കുന്നമുറയ്ക്ക് പൂർണ ശമ്പളം നൽകും. പൊതുപണിമുടക്ക് ദിവസങ്ങളിലെ ഡയസ്‌നോൺ ബാധകമായതിനാൽ ഇത്തവണ ശമ്പളം നൽകാൻ 72 കോടി മതിയാകും. അലവൻസുകൾ ഉൾപ്പെടെയുള്ള പൂർണ ശമ്പളത്തിന് 95.5 കോടി വേണം.
കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ഉടൻ ശമ്പളം നൽകുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. തൊഴിലാളി സംഘടനകൾ പ്രതിഷേധം ശക്തമാക്കുകയാണ്. കെ.എസ്.ആർ.ടി.സി ആസ്ഥാനത്ത് സി.ഐ.ടി.യു വെള്ളിയാഴ്ച മുതൽ സമരം തുടങ്ങും. വിദേശത്തുള്ള സി.എം.ഡി ബിജുപ്രഭാകർ ഇന്ന് എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |