റിപ്പോർട്ട് തയ്യാറാക്കിയത് അനുവാദമില്ലാതെ
ഗതാഗതത്തിരക്കിൽ 11% വർദ്ധന
ഏറ്റവും കുറവ് ബസ് കേരളത്തിൽ
തിരുവനന്തപുരം: പാരീസ്, ഹോങ്കോങ്ങ്, സോൾ, ലണ്ടൻ നഗരങ്ങളിലെ പോലെ റോഡ്, റെയിൽ, ജല ഗതാഗത മാർഗങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന ഗതാഗത സംവിധാനം കേരളത്തിനും വേണമെന്ന് നിർദ്ദേശിക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ കരട് റിപ്പോർട്ട് സർക്കാർ തള്ളി.
2019 ലെ കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി പ്രകാരം സംസ്ഥാനങ്ങൾ സമഗ്ര ഗതാഗതനയം രൂപീകരിക്കണം. അതുപ്രകാരം സർക്കാർ ഗതാഗതനയം ആവിഷ്‌കരിച്ചിട്ടില്ല. അതിന്റെ ഭാഗമായാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് മോട്ടോർവാഹന വകുപ്പ് പറയുന്നത്. സർക്കാരിന്റെ അനുവാദമില്ലാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് പറഞ്ഞാണ് നിരസിച്ചത്.
എം.ആർ. അജിത്‌കുമാർ ട്രാൻസ്പോർട്ട് കമ്മിഷണറായിരിക്കെ അഡിഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പി.എസ്. പ്രമോജ് ശങ്കറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
കേരളത്തിൽ 11,000 ബസുകൾ
വേണ്ടത് 35,000 ബസുകൾ
ജനസംഖ്യാനുപാതത്തിൽ രാജ്യത്ത് ഏറ്റവും കുറച്ച് ബസുകൾ കേരളത്തിലാണ്. 38,000 സ്വകാര്യ ബസുകളും 5,500 കെ.എസ്.ആർ.ടി.സി ബസുകളും ഉണ്ടായിരുന്നത് 7000 ഉം 4000 ഉം ആയി കുറഞ്ഞു. 1000 പേർക്ക് 1.33 ബസ് ആണ് ദേശീയ ശരാശരി. സംസ്ഥാനത്ത് അത് 0.4 ആണ്. മൂന്നര കോടി ജനങ്ങളുള്ള സംസ്ഥാനത്ത് പൊതു സ്വകാര്യമേഖലയിലായി 35,000 ബസുകളെങ്കിലും വേണം.
സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കൂടാനുള്ള കാരണങ്ങളിലൊന്ന് പൊതുഗതാഗത്തിന്റെ തകർച്ചയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. റോഡിലെ ഗതാഗതത്തിരക്ക് വർഷംതോറും 11% വർദ്ധിക്കുന്നു.
പൊതുഗതാഗതം ശക്തമാക്കാൻ സ്വകാര്യബസുകളെക്കൂടി ഉൾപ്പെടുത്തി സഹകരണമേഖലയിൽ ട്രാൻസ്‌പോർട്ട് കമ്പനി തുടങ്ങാനും റിപ്പോട്ടിൽ ശുപാർശയുണ്ട്.
മറ്റ് നിർദേശങ്ങൾ
പൊതു സ്വകാര്യമേഖലയെ ഏകോപിപ്പിക്കാനും നിയന്ത്രിക്കാനും ലാൻഡ് ട്രാൻസ്‌പോർട്ട് അതോറിട്ടി രൂപീകരിക്കണം
പ്രധാനനഗരങ്ങളെ ബന്ധിപ്പിച്ച് ദീർഘദൂര ബസുകളും, ഓരോ സ്ഥലത്തും ഇവയുടെ വരവ്‌പോക്ക് അനുസരിച്ച് ഹ്രസ്വദൂര ബസുകളും വേണം.
ദീർഘദൂര ബസുകളിലെ യാത്രക്കാർക്ക് ഉൾപ്രദേശങ്ങളിലേക്ക് എത്താൻ ചെറുവാഹനങ്ങൾ വേണം.
പൊതുഗതാഗതം ഏകോപിപ്പിക്കാൻ ജി.പി.എസ് അധിഷ്ഠിത ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സംവിധാനം വേണം.
ഓൺലൈൻ ടിക്കറ്റ് ബുക്കിങ്, സീസൺ ടിക്കറ്റ്, സ്മാർട്ട് കാർഡ് എന്നിവയ്ക്ക് പുറമെ സ്ഥിരയാത്രികർക്ക് ഇളവുകൾ നൽകണം.
''സർക്കാർ ഗതാഗത നയം ആവിഷ്കരിച്ചിട്ടില്ല. ഒരു കമ്മിറ്റിയേയും സർക്കാർ ചുമതലപ്പെടുത്തിയിട്ടില്ല. വകുപ്പ്മന്ത്രിയായ ഞാൻ ഈ റിപ്പോർട്ട് തയ്യാറാക്കിയത് അറിഞ്ഞിട്ടില്ല. ഇത് സർക്കാരിന്റെ നയമല്ല. ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ മാത്രമാണ്. അത് സ്വീകരിക്കാനാവില്ല.''
- ആന്റണി രാജു, ഗതാഗത മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |