തിരുവനന്തപുരം: സർവ്വീസ് പുനഃക്രമീകരിച്ചതിൽ പ്രതിഷേധിച്ച് ഡ്യൂട്ടി ബഹിഷ്‌കരിച്ച് വരുത്തിയ നഷ്ടം ജീവനക്കാരിൽ നിന്ന് തിരിച്ചു പിടിക്കാൻ കെ.എസ്.ആർ.ടി.സിയുടെ ഉത്തരവ്. 111 ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 9,49,510 രൂപ അഞ്ച് തുല്യ ഗഡുക്കളായി തിരിച്ചു പിടിക്കും.
ജൂൺ 26ന് സർവ്വീസ് മുടക്കിയ തിരുവനന്തപുരത്തെ പാപ്പനംകോട്, വികാസ് ഭവൻ, സിറ്റി , പേരൂർക്കട ഡിപ്പോകളിലെ 49 ഡ്രൈവർമാരിൽ നിന്നും 62 കണ്ടക്ടർമാരിൽ നിന്നുമാണ് പണം ഈടാക്കുക. കൂടാതെ 2021 ജൂലായ് 12 ന് സ്‌പ്രെഡ് ഓവർ ഡ്യൂട്ടി നടത്തിപ്പിൽ പ്രതിക്ഷേധിച്ച് പാറശാല ഡിപ്പോയിലെ 8 ജീവനക്കാർ ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടർന്ന് സർവ്വീസ് റദ്ദാക്കിയത് മൂലം നഷ്‌ടമായ 40,277 രൂപ അവരിൽ നിന്ന് തുല്യമായി തിരിച്ചു പിടിക്കാനും ഉത്തരവായി
നടപടിക്ക് വിധേയരായവർ
ഡിപ്പോ ------------- കണ്ടക്ടർ--- ഡ്രൈവർ----------- തുക
പാപ്പനംകോട്----------08 --------------00--------- 1,35,000
വികാസ് ഭവൻ---------12 -------------- 13 -------- 2,10,382
സിറ്റി -------------------17 -------------- 11 --------- 2,74,050
പേരൂർക്കട ------------ 25---------------25-----------3,30,075
കെ.എസ്.ആർ.ടി.സി പ്രതിസന്ധി : മുഖ്യമന്ത്രി - മന്ത്രി ചർച്ച നാളെ
കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഗതാഗതമന്ത്രി ആന്റണി രാജുവുമായി ചർച്ച ചെയ്യും . മൂന്നാം വട്ടമാണ് ആന്റണി രാജു മുഖ്യമന്ത്രിയെ കാണുന്നത്.
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് രണ്ടുമാസത്തെ ശമ്പള കുടിശ്ശികയും ഓണം ഉത്സവബത്തയും നൽകണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിനെ കുറിച്ചാവും ചർച്ച. ശമ്പളത്തിന് 103 കോടി രൂപ അനുവദിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. തൊഴിലാളി നേതാക്കളേയും അന്ന് മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചേക്കും.
അതേസമയം, ഓണത്തിന് മുമ്പ് ശമ്പളം നൽകണമെന്ന ഹൈക്കോടതി ഉത്തരവിൽ അപ്പീൽ സാദ്ധ്യത തേടുകയാണ് സർക്കാർ. ധനവകുപ്പ് നിയമ വശങ്ങൾ പരിശോധിക്കുകയാണ്.
ഒരു മാസം ശമ്പളത്തിന് മാത്രം 82 കോടി വേണം. സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിൽ സംഘടനകൾ സർക്കാരിന് വഴങ്ങിയാൽ 250 കോടിയുടെ ഒരു പാക്കേജ് അനുവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |