കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണം ബോണസും ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളവും നൽകാൻ 103 കോടി രൂപ നൽകണമെന്ന ഹൈക്കോടതി സിംഗിൾബെഞ്ചിന്റെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകി. ശമ്പളം വൈകുന്നതിനെതിരെ ജീവനക്കാരൻ ആർ. ബാജിയടക്കം നൽകിയ ഹർജിയിൽ ആഗസ്‌റ്റ് 24 നാണ് സർക്കാർ പണം നൽകാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടത്.
കെ.എസ്.ആർ.ടി.സി ജീവനക്കാരും സർക്കാരും തമ്മിൽ തൊഴിലാളി - തൊഴിലുടമ ബന്ധമല്ലെന്നും ജീവനക്കാരെ നിയമിക്കുന്നത് കെ.എസ്.ആർ.ടി.സിയാണെന്നും അപ്പീൽ ഹർജിയിൽ പറയുന്നു. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളവും ബോണസും നൽകാനുള്ള ബാദ്ധ്യത സർക്കാരിനില്ല. അതിനായി സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന് ചട്ടമോ വ്യവസ്ഥകളോ ഉണ്ടെന്ന് ഹർജിക്കാർക്ക് വാദവുമില്ല.
പൊതു ആവശ്യങ്ങൾക്കായി പണം ചെലവഴിക്കുന്നതിന് മുൻഗണനാക്രമം നിർണയിക്കുന്നത് നിയമ നിർമ്മാണ സഭയുടെ അനുമതിയോടെ ഭരണനിർവഹണ വിഭാഗമാണ്. അനുവദിച്ച തുകയിൽ കൂടുതൽ നൽകാൻ സർക്കാരിനോടു നിർദ്ദേശിക്കാൻ കോടതിക്ക് കഴിയില്ല. കെ.എസ്.ആർ.ടി.സിയെപ്പോലെ പല ബോർഡുകളും കോർപ്പറേഷനുകളും വേറെയുമുണ്ട്. ഇവയിൽ പലതിനും സാമ്പത്തിക സഹായം ആവശ്യവുമാണ്. സാമ്പത്തിക സഹായം നൽകുമ്പോൾ കെ.എസ്.ആർ.ടി.സിക്ക് കൂടുതൽ പ്രാധാന്യം നൽകാൻ കഴിയില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ പണം നൽകണമെന്ന ഉത്തരവു സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ ഇടക്കാല ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |