കാട്ടാക്കട: മകളുടെ മുന്നിലിട്ട് പിതാവിനെ മർദ്ദിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരെ സംഭവം നടന്ന് അഞ്ചു നാൾ കഴിഞ്ഞിട്ടും അറസ്റ്റു ചെയ്യാതെ പൊലീസിന്റെ ഒത്തുകളി. പ്രതികൾക്ക് കോടതിയിൽ നിന്നു മുൻകൂർ ജാമ്യം ലഭിക്കാൻ കാത്തിരിക്കുംപോലെയാണ് കാട്ടാക്കട പാെലീസിന്റെ സമീപനം.
പ്രതികളായ അഞ്ച് ജീവനക്കാരും ജില്ലാ സെഷൻസ് കോടതിയിൽ നിന്നു മുൻകൂർ ജാമ്യം നേടാൻ ശ്രമിക്കുന്നുണ്ടെന്ന് പറയുന്നതും കാട്ടാക്കട പൊലീസാണ്. പ്രതികൾ ഒളിവിലാണെന്നും ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ വീടുകളിൽ പരിശോധന നടത്തുകയാണെന്നും പൊലീസ് വിശദീകരിക്കുന്നുണ്ട്.
സ്റ്റേഷൻ ജാമ്യം ലഭിക്കത്തക്ക വകുപ്പുകൾ ചേർത്താണ് ആദ്യം കേസെടുത്തത്. മർദ്ദനത്തിന്റെ വീഡിയോ ചിത്രങ്ങൾ വാർത്താ ചാനലുകളിലും സമൂഹ മാദ്ധ്യമങ്ങളിലും പ്രചരിക്കുകയും ഹൈക്കോടതി ഇടപെടുകയും ചെയ്തതോടെ നിസ്സാര വകുപ്പുകൾ ചുമത്താൻ പറ്റാത്ത സ്ഥിതിയായി. മർദ്ദനമേറ്റ പ്രേമനന്റെ മകളെ പിടിച്ചു തള്ളുന്ന ദൃശ്യങ്ങൾ കൂടി വന്നതോടെ മകളുടെയും സുഹൃത്തിന്റെയും മൊഴിയെടുത്ത പൊലീസ് സ്ത്രീത്വത്തെ അപമാനിച്ചു എന്ന സ്റ്റേഷൻ ജാമ്യം കിട്ടാത്ത വകുപ്പും കൂടി ചേർത്തു.
പ്രതികൾ ഫോൺ ഓഫ് ചെയ്ത് ഒളിവിലാണെന്നാണ് പ്രത്യേക അന്വേഷണ സംഘം നൽകുന്ന വിശദീകരണം. മർദ്ദിച്ച സംഘത്തിലുൾപ്പെട്ട മെക്കാനിക് അജിയെയും പ്രതി ചേർത്തു. എഫ്.ഐ.ആറിൽ അഞ്ചാമനായി ഒരു മെക്കാനിക്ക് എന്ന് എഴുതിയിരുന്നെങ്കിലും പേര് ചേർത്തിരുന്നില്ല. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അഞ്ചാമൻ അജിയാണെന്ന് തിരിച്ചറിഞ്ഞ് പ്രതിചേർത്തത്. ഐ.എൻ.ടി.യു.സി പ്രവർത്തകനായിരുന്ന അജി അടുത്തിടെയാണ് സി.ഐ.ടി.യുവിൽ ചേർന്നത്.
''പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ സങ്കടവും പ്രതിഷേധവും ഉണ്ട്.അറസ്റ്റ് വൈകിയാൽ സ്വകാര്യ അന്യായം ഫയൽ ചെയ്യും.നീതി തേടി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകും.ഹൈക്കോടതി ഇടപെട്ടിട്ടും അറസ്റ്റ് വൈകുന്നത് ദുരൂഹം.ആരോഗ്യപ്രശ്നങ്ങൾ ഇപ്പോഴും മാറിയിട്ടില്ല. എനിക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ അധിക്ഷേപ പ്രചരണം നടക്കുന്നു.ഇത് മക്കളുടെ പഠനത്തെ അടക്കം ബാധിക്കും''
- മർദ്ദനമേറ്റ പ്രേമനൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |