കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പള കുടിശ്ശികയും ഓണ ബോണസും നൽകാനായി 103 കോടി രൂപ നൽകണമെന്ന സിംഗിൾബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തീർപ്പാക്കി. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. പണം നൽകണമെന്ന സിംഗിൾബെഞ്ചിന്റെ ഉത്തരവു സ്റ്റേ ചെയ്ത ഡിവിഷൻ ബെഞ്ച് ജീവനക്കാർക്കു നൽകാനുള്ള തുകയുടെ മൂന്നിലൊന്നു പണമായും ബാക്കി സാധനങ്ങൾ വാങ്ങാനുള്ള കൂപ്പണായും നൽകാൻ ഉത്തരവിട്ടിരുന്നു. കൂപ്പൺ നൽകാനുള്ള തീരുമാനം ജീവനക്കാരെ നിരാശരാക്കിയിരുന്നു. തുടർന്ന് കുടിശ്ശിക തീർക്കാനായി 103 കോടി രൂപ സർക്കാർ പണമായി കെ.എസ്.ആർ.ടി.സിക്കു നൽകി.
പണം നൽകാൻ സർക്കാർ തയ്യാറായിരുന്നെങ്കിൽ അപ്പീൽ നൽകിയതെന്തിനാണെന്ന് എ.ജി ഹാജരായി മറുപടി നൽകാൻ തുടർന്ന് ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. ഇതനുസരിച്ച് എ.ജി ഹാജരായി സർക്കാരിന്റെ ഭാഗം വിശദീകരിച്ചു. കെ.എസ്.ആർ.ടി.സിക്ക് പണം നൽകാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്ന സിംഗിൾബെഞ്ചിന്റെ നിരീക്ഷണം നിയമപരമായി ശരിയല്ലെന്നും പണം നൽകാൻ കോടതിക്ക് ഉത്തരവിടാനാവില്ലെന്നും എ.ജി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് അപ്പീൽ നൽകിയതെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |