തിരുവനന്തപുരം: ബില്ലുകൾ മാഞ്ഞു പോയതാണ് കെ.എസ്.ആർ.ടി.സി തമ്പാനൂർ സെൻട്രൽ ഡിപ്പോയിൽ 1.17 ലക്ഷം രൂപ കാണാതായതിനു കാരണമെന്ന് ഒരു വിഭാഗം ജീവനക്കാർ .അത് മതിയായ കാരണമല്ലെന്ന് അന്വേഷണ സംഘം.
ചെലവഴിച്ച തുകയ്ക്കുള്ള ബില്ലുകൾ ഇല്ലാത്തതാണ് പിഴവായി ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. എന്നാൽ, ബില്ലുകൾ കൃത്യമായി ഹാജരാക്കിയിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. സ്വകാര്യ പമ്പുകളിലെ ഇ-മെഷീനുകളിൽ നിന്നുള്ള ബില്ലുകൾ ഏറെക്കാലം സൂക്ഷിച്ചുവയ്ക്കാൻ പറ്റില്ല. അക്ഷരങ്ങൾ മാഞ്ഞു പോകും. അതാത് ദിവസത്തെ വരവും ചെലവും ഒത്തുനോക്കി വ്യത്യാസമില്ലെന്ന് ബോദ്ധ്യപ്പെട്ടതിന് ശേഷമാണ് തുക ബാങ്കിൽ അടയ്ക്കാറുള്ളത്. മാസങ്ങൾ കഴിഞ്ഞ ശേഷം നടന്ന പരിശോധനയിലാണ് ബില്ലുകൾ കാണാതായത്. ഇത്തരം ബില്ലുകളുടെ പകർപ്പെടുത്ത് സൂക്ഷിക്കുന്നുമില്ല
ഈ വാദം പൂർണമായും വിജിലൻസ് വിഭാഗം വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. തമ്പാനൂരിൽ പിഴവ് കണ്ടെത്തിയതിനെ തുടർന്ന്, എല്ലാ ഡിപ്പോകളിലും കണക്കുകൾ പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
മെക്കാനിക്കൽ വിഭാഗം ജീവനക്കാരെയാണ് ക്യാഷ് കൗണ്ടറുകളിൽ നിയോഗിച്ചിരുന്നത്. ഇവർക്ക് പരിശീലനം നൽകാത്തതും പിഴവായി. ജീവനക്കാർ അധികമുള്ള തസ്തികകളിലുള്ള ജീവനക്കാരെയാണ് മറ്റു വിഭാഗങ്ങളിലേക്ക് മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |