തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നടന്ന 100.75 കോടിയുടെ ക്രമക്കേട് വിജിലൻസ് ദക്ഷിണ മേഖലാ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.
വിജിലൻസ് അന്വേഷണത്തിന് കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ‌് നേരത്തെ തീരുമാനിച്ചിരുന്നു. ക്രമക്കേട് സംബന്ധിച്ച റിപ്പോർട്ട് ലഭിച്ചിട്ടും മാനേജ്മെന്റ് തുടർ നടപടികളിലേക്ക് കടക്കാതിരുന്നത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന്,വകുപ്പ് മന്ത്രി ആന്റണി രാജു ഇടപെട്ടാണ് ബന്ധപ്പെട്ട ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിനു കൈമാറിയത്.
ഫണ്ട് മാനേജ്‌മെന്റിലെ ഗുരുതരമായ ക്രമക്കേട് 2010 മുതലാണെന്ന്
പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു . അക്കൗണ്ട്സ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരിൽ നിന്ന് വീഴ്ചയുള്ളതായാണ് ഓഡിറ്റ് റിപ്പോർട്ട്. യു.ഡി.എഫ് ഭരണകാലത്ത്, 2013 വരെയുള്ള കണക്കുകളിലാണ് ക്രമക്കേട്. കെ.എസ്.ആർ.ടി.സി ബാങ്ക്, ട്രഷറി ഇടപാടുകളുടെ രേഖകൾ സൂക്ഷിക്കാതെ ഉദ്യോഗസ്ഥർ ആശയക്കുഴപ്പം സൃഷ്ടിച്ചതായി ധനകാര്യ അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടിരുന്നു. കാരണക്കാരായ ഉദ്യോഗസ്ഥരിലൊരാൾ ഇപ്പോഴും സർവീസിലുണ്ട്. ഒരാൾ വിരമിച്ചു. മറ്റ് രണ്ട് പേർ മറ്റ് വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടേഷനിലെത്തിയവരാണ്.
ഇഴഞ്ഞിഴഞ്ഞ് വിജിലൻസിലേക്ക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |