കൊച്ചി: ബന്ധുനിയമനവുമായി ബന്ധപ്പെട്ട പരാതിയിൽ തന്നെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കണമെന്ന ലോകായുക്തയുടെ വിധിയെ ചോദ്യംചെയ്ത് ഡോ.കെ.ടി. ജലീൽ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. വിധി സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം കോടതി അനുവദിച്ചില്ല. ലോകായുക്തയുടെ വിധി വന്നശേഷവും ജലീൽ മന്ത്രിയായി തുടരുകയാണോയെന്ന് വാദം കഴിഞ്ഞ ഘട്ടത്തിൽ ഡിവിഷൻബെഞ്ച് ചോദിക്കുകയും ചെയ്തു.
തന്റെ ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജരായി നിയമിച്ച മന്ത്രിയുടെ നടപടി അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഏപ്രിൽ ഒമ്പതിനു ലോകായുക്ത വിധി പറഞ്ഞത്. ഇതിനെതിരെ ജലീൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് കെ. ബാബു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഒന്നര മണിക്കൂറോളം വാദം കേട്ടത്. വാദം നടക്കുന്നതിനിടെ ജലീൽ രാജിവച്ചെങ്കിലും ഇൗ വിവരം കോടതിയിലെത്തിയില്ല. ജലീൽ മന്ത്രിയായി തുടരുകയാണോയെന്ന കോടതിയുടെ ചോദ്യത്തിന് മന്ത്രിസ്ഥാനത്തിരിക്കെയാണ് ഹർജി നൽകിയതെന്ന് ജലീലിന്റെ അഭിഭാഷകൻ മറുപടി നൽകി. സർക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി കെ.വി. സോഹനും ജലീലിന്റെ വാദങ്ങളെ പിന്തുണച്ചു. ജലീലിനെതിരെ ലോകായുക്തയിൽ പരാതി നൽകിയ എടപ്പാൾ സ്വദേശി വി.എം. മുഹമ്മദ് ഷാഫി ഹർജിയെ എതിർത്തു.
ജലീലിന്റെ വാദം
പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് ലോകായുക്ത വിധി. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ കേരള ലോകായുക്ത നിയമത്തിന്റെ പരിധിക്കു പുറത്തുള്ളതാണ്. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് വിധി പറഞ്ഞത്. തെളിവുകളുടെ അടിസ്ഥാനമില്ല. തെറ്റായ കണ്ടെത്തലാണ് ലോകായുക്തയുടേത്.
സർക്കാരിന്റെ വാദം
ലോകായുക്ത റിപ്പോർട്ട് തയ്യാറാക്കാൻ നടപടിക്രമങ്ങൾ പാലിച്ചില്ല. പ്രാഥമികാന്വേഷണമെന്നു പറഞ്ഞാണ് ലോകായുക്ത പരാതി പോസ്റ്റ് ചെയ്തിരുന്നത്. 2019 ഫെബ്രുവരി അഞ്ച് മുതൽ 2021 മാർച്ച് 26 വരെ പ്രാഥമികാന്വേഷണത്തിനായാണ് പരാതി മാറ്റിയിരുന്നത്. മാർച്ച് 30 ന് കേസ് വാദത്തിനെടുത്തു. ഇതിനു പിന്നാലെ ഏപ്രിൽ ഒമ്പതിനു വിധി പറഞ്ഞു. (ലോകായുക്ത 2019 ഫെബ്രുവരി അഞ്ച് മുതൽ 2021 ഏപ്രിൽ ഒമ്പതുവരെ കേസ് ലിസ്റ്റ് ചെയ്തതിന്റെ പട്ടികയും സർക്കാർ സമർപ്പിച്ചു.)
മുഹമ്മദ് ഷാഫിയുടെ വാദം
നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന വാദം ശരിയല്ല. ലോകായുക്തയുടെ പല ഉത്തരവുകളും ഹാജരാക്കാതെയാണ് ഹർജിക്കാരനും സർക്കാരും ഇൗ വാദമുന്നയിക്കുന്നത്.
വോട്ടെണ്ണലിന് മുമ്പേ രാഷ്ട്രീയ
വിജയം നേടി യു.ഡി.എഫ്
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അന്ത്യനാളുകളിൽ മന്ത്രിസ്ഥാനത്ത് നിന്നുള്ള കെ.ടി. ജലീലിന്റെ രാജി യു.ഡി.എഫിന് അപ്രതീക്ഷിത രാഷ്ട്രീയ നേട്ടമായി. വോട്ടെണ്ണലിന് മുമ്പേയുള്ള ആദ്യജയമെന്ന ആത്മവിശ്വാസമാണ് യു.ഡി.എഫ് ക്യാമ്പ് പ്രകടിപ്പിക്കുന്നത്.
രാഷ്ട്രീയ ധാർമ്മികതയെന്ന ജലീലിന്റെ വാദത്തെ കോൺഗ്രസ്, മുസ്ലിംലീഗ് നേതൃത്വങ്ങൾ പാടെ തള്ളി. സമൂഹമാദ്ധ്യമങ്ങളിൽ ജലീലിന്റെ ധാർമ്മികതാ വാദത്തിനെതിരെ രൂക്ഷപരിഹാസമുയരുന്നതും രാഷ്ട്രീയ പോരാട്ടത്തിന്റെ വിജയമായാണ് യു.ഡി.എഫ് വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ലോകായുക്ത ഉത്തരവെങ്കിൽ യു.ഡി.എഫിന് ശരിക്കും ആഘോഷിക്കാമായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു തുടർഭരണമാണ് ചാനൽ സർവേകൾ പ്രവചിച്ചത്. സ്ഥാനാർത്ഥി നിർണ്ണയത്തിലെ മികവുകൊണ്ടും അവസാനഘട്ടത്തിലെ പ്രചാരണത്തിൽ ശക്തി പ്രകടമാക്കിയും പിടിച്ചുനിൽക്കുകയായിരുന്നു യു.ഡി.എഫ്.
പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന അഴിമതിയാരോപണങ്ങൾ ജയം കണ്ടുവെന്നതിന്റെ തെളിവായാണ് ജലീലിന്റെ രാജിയെ യു.ഡി.എഫ് വിലയിരുത്തുന്നത്. ഇതിലേറ്റവും സന്തോഷിക്കാൻ വക നൽകുന്നത് മുസ്ലിം യൂത്ത് ലീഗിനാണ്. യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസാണ് ജലീലിനെതിരായ ബന്ധുനിയമന വിവാദം ആദ്യം ഉയർത്തിയത്. ആ രാഷ്ട്രീയവിവാദം രണ്ടര വർഷത്തിനൊടുവിലാണ് ഫലം കണ്ടത്. ഫിറോസ് താനൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ്. ഫിറോസിന് വോട്ടെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പുള്ള വിജയമായിരിക്കുകയാണ് ജലീലിന്റെ രാജി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |