സർക്കാർ അപ്പീൽ നൽകാനിടയില്ല
കൊച്ചി: കെ.ടി. ജലീലിന് മന്ത്രി സ്ഥാനമൊഴിയേണ്ടിവന്ന ലോകായുക്തയുടെ വിധി നടപടിക്രമം പാലിക്കാതെയാണെന്നും ഇതിനെതിരെ സർക്കാരിന് നേരിട്ട് അപ്പീൽ നൽകാമെന്നും അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നൽകി. എന്നാൽ ജലീൽ രാജിവച്ചതിനാൽ അപ്പീൽ നൽകാനിടയില്ല. രാജിവച്ചതോടെ സർക്കാരിന് അപ്പീൽ നൽകേണ്ട ബാദ്ധ്യതയില്ല. ജലീൽ ഹർജി നൽകിയിട്ടുള്ളതും കണക്കിലെടുക്കും.
ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ച ജലീലിന്റെ നടപടി സത്യപ്രതിജ്ഞാ ലംഘനവും അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവുമാണെന്ന് വിലയിരുത്തിയാണ് മന്ത്രിസ്ഥാനത്തു നിന്ന് നീക്കാൻ നിർദ്ദേശിച്ച് ലോകായുക്ത സർക്കാരിന് റിപ്പോർട്ട് നൽകിയത്. ഏപ്രിൽ ഒമ്പതിലെ വിധിക്കെതിരെ ജലീൽ നൽകിയ ഹർജിയിൽ കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് സ്റ്റേ അനുവദിച്ചിരുന്നില്ല. ഫയലിൽ സ്വീകരിക്കുന്നതിലുൾപ്പെടെ ഉത്തരവു നൽകാനായി ഹർജി മാറ്റുകയായിരുന്നു. ഹർജി പരിഗണിക്കവേ ജലീൽ രാജിവയ്‌ക്കുകയും ചെയ്തു. ലോകായുക്ത വിധിക്കെതിരെ അപ്പീൽ നൽകാനാകുമോയെന്ന് ഇതിനിടെയാണ് സർക്കാർ നിയമോപദേശം തേടിയത്.
എ.ജി ചൂണ്ടിക്കാട്ടിയ പോരായ്മകൾ
ലോകായുക്ത നിയമത്തിലെ സെക്‌ഷൻ ഒമ്പത് (മൂന്ന്) (എ) പ്രകാരം പരാതിയിൽ അന്വേഷണം നടത്താൻ തീരുമാനിച്ചാൽ പരാതിയുടെ പകർപ്പ് പൊതുസേവകനും ഉത്തരവാദിത്വപ്പെട്ട അധികാരിക്കും നൽകണം. ഇൗ കേസിൽ വിധിക്കൊപ്പമാണ് പരാതിയുടെ പകർപ്പു മുഖ്യമന്ത്രിക്ക് ലഭിച്ചത്. ഇതു നടപടിക്രമത്തിലെ വീഴ്ചയാണ്. ലോകായുക്ത 2019 മുതൽ കേസ് പരിഗണിക്കുമ്പോഴൊക്കെ പ്രാഥമികാന്വേഷണത്തിനായാണ് ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ അന്വേഷണത്തെക്കുറിച്ച് ഒന്നും പറയാതെ ഏപ്രിൽ ഒമ്പതിനു വിധി പറയുകയായിരുന്നു. ഇൗ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി സർക്കാരിന് അപ്പീൽ നൽകാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |