കൊച്ചി: തെരുവുനായ്‌ക്കളുടെ വന്ധ്യംകരണത്തിനായി കുടുംബശ്രീക്ക് സർക്കാർ ഫണ്ട് നൽകുന്നത് ഹൈക്കോടതി തടഞ്ഞു. കുടുംബശ്രീക്ക് ദേശീയ മൃഗക്ഷേമ ബോർഡിന്റെ അംഗീകാരമുണ്ടോയെന്നും വന്ധ്യംകരണ നടപടികൾക്കുള്ള പരിശീലനം ഇവർക്ക് ലഭിച്ചിട്ടുണ്ടോയെന്നും സർക്കാർ അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. അടിമലത്തുറയിൽ ബ്രൂണോയെന്ന വളർത്തു നായയെ തല്ലിക്കൊന്ന സംഭവത്തെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് ഉത്തരവ്.
മതിയായ സൗകര്യങ്ങളും പരിശീലനവുമില്ലാതെയാണ് കുടുംബശ്രീ പ്രവർത്തകർ തെരവുനായകളെ വന്ധ്യംകരിക്കുന്നതെന്ന് ഹർജിയിൽ കക്ഷി ചേർന്ന മൃഗസംരക്ഷണ സംഘടനകളും വ്യക്തികളും പരാതി ഉന്നയിച്ചിരുന്നു. തുടർന്നാണ് കുടുംബശ്രീ മിഷന്റെ അംഗീകാരമുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനും തുടർ ഉത്തരവുണ്ടാകുംവരെ ഫണ്ട് നൽകുന്നതു തടയാനും ഹൈക്കോടതി ഉത്തരവിട്ടത്.
സംസ്ഥാന മൃഗക്ഷേമ ബോർഡ് പുന:സംഘടിപ്പിക്കുമ്പോൾ ജമ്പോ കമ്മിറ്റികൾ ഒഴിവാക്കണമെന്ന് ഇന്നലെയും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ഇതിനായി ദേശീയ മൃഗക്ഷേമ ബോർഡ് നൽകിയ മാതൃകയിലും അംഗങ്ങളുടെ എണ്ണം വളരെ കൂടുതലാണെന്ന് ഹൈക്കോടതി വിലയിരുത്തി. തുടർന്ന് സംസ്ഥാന മൃഗക്ഷേമ ബോർഡിൽ ആരൊക്കെ വേണമെന്നതിൽ ഹർജിക്കാർ നിലപാട് അമിക്കസ് ക്യൂറിയെ അറിയിക്കാൻ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |