തിരുവനന്തപുരം: ആരോഗ്യസർവകലാശാലയുടെ ഫിസിയോതെറാപ്പി ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ അദ്ധ്യാപകരായി വിഷയാധിഷ്ഠിത യോഗ്യതയില്ലാത്ത മെഡിക്കൽ ബിരുദധാരികളെ നിയമിക്കാൻ നടത്തുന്ന നീക്കം ഫിസിയോ തെറാപ്പി പഠനത്തെയും ചികിത്സാസമ്പ്രദായത്തെയും തകർക്കുമെന്ന് ഇന്ത്യൻ അസോസിയേഷൻ ഒഫ് ഫിസിയോതെറാപ്പിസ്‌റ്റ് കേരളഘടകം പറഞ്ഞു.
മറ്റ് ആരോഗ്യസർവകലാശാലകൾ പിന്തുടരുന്ന യു.ജി.സി മാനദണ്ഡങ്ങളും ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ച മോഡൽ കരിക്കുലം ഹാൻഡ് ബുക്കും 2021ൽ നിലവിൽ വന്ന നാഷണൽ കമ്മിഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് ആക്ട് നിർദ്ദേശങ്ങളും പരിഗണിക്കാതെയാണ് അദ്ധ്യാപകരുടെ യോഗ്യതാമാനദണ്ഡം തിരുത്താൻ ഗൂഢശ്രമം നടക്കുന്നത്. ഫിസിയോ തെറാപ്പി ബോർഡ് ഒഫ് സ്റ്റഡീസിന്റെ എതിർപ്പിനെ മറികടന്നാണ് അക്കാഡമിക് കൗൺസിൽ മീറ്റിംഗ് ധൃതി പിടിച്ച് ഓൺലൈനായി നടത്തുന്നത്.
ഇതുവഴി കേരളത്തിനകത്തും പുറത്തുംനിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും പിഎച്ച്.ഡിയും നേടുന്ന നിരവധി പേരുടെ ജോലിസാദ്ധ്യത ഇല്ലാതാവുകയാണ്. മാത്രമല്ല, നിലവിൽ വന്ന ദേശീയകമ്മിഷന് അനുബന്ധമായി സംസ്ഥാന കൗൺസിൽ രൂപീകരിക്കാതെ, അതനുവദിക്കുന്ന ഫിസിയോ തെറാപ്പിസ്റ്റുകളുടെ സ്വതന്ത്ര പ്രാക്‌ടീസ് ഇല്ലാതാക്കുന്നതിനും പാരാമെഡിക്കൽ കൗൺസിലിൽ ഫിസിയോ തെറാപ്പിയെ ഉൾപ്പെടുത്താനുള്ള ചില താത്പര്യങ്ങളുടെ ഭാഗമാണ് ഈ നീക്കം. ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആരോഗ്യ സർവകലാശാലയുടെ തീരുമാനം പിൻവലിക്കണമെന്നും ഫിസിയോ തെറാപ്പി കോഴ്‌സുകളുടെ ശരിയായ നടത്തിപ്പിനെ തടസപ്പെടുത്തുന്ന നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുമെന്നും സംസ്ഥാനപ്രസിഡന്റ് ശ്രീജിത്ത് എം. നമ്പൂതിരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |