ലോക്കൽ സെക്രട്ടറിയെ ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ ശുപാർശ
ചെർപ്പുളശ്ശേരി: സി.പി.എം നിയന്ത്രണത്തിലുള്ള കുലുക്കല്ലൂർ അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് വായ്പാ സഹകരണ സംഘത്തിൽ നടന്ന 43.5 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ള പാർട്ടി അംഗങ്ങൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ഏരിയാ കമ്മറ്റി നിശ്ചയിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് ചർച്ച ചെയ്യാൻ ബുധനാഴ്ച ചേർന്ന ഏരിയാ കമ്മിറ്റിയാണ് സംഭവത്തിൽ ഉൾപ്പെട്ട പാർട്ടി അംഗങ്ങൾക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്.
കുലുക്കല്ലൂർ ലോക്കൽ സെക്രട്ടറി എം.എം.വിനോദ് കുമാറിനെ ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാനാണ് ഏരിയാ കമ്മിറ്റിയുടെ ശുപാർശ. സംഘം ഭരണസമിതിയെ വഴിവിട്ടു സഹായിച്ചുവെന്നാണ് വിനോദ് കുമാറിനെതിരെയുള്ള ആരോപണം. ലോക്കൽ കമ്മിറ്റി അംഗങ്ങളായ സംഘം പ്രസിഡന്റ് അബ്ദുറഹ്മാനെയും, സെക്രട്ടറി ഇൻ ചാർജ് വഹിച്ചിരുന്ന പ്യൂണും സ്ഥിരം ജീവനക്കാരനുമായ കെ.പി. മണികണ്ഠനെയും പാർട്ടി അംഗവും ഓണററി സെക്രട്ടറിയുമായ ജനാർദ്ദനൻ നായരെയും പാർട്ടിയിൽ നിന്ന് പുറത്താക്കാനും സംഘം വൈസ് പ്രസിഡന്റും, പാർട്ടി ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനുമായ എം.കെ. ശ്രീകുമാറിനെ മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാനുമാണ് ഏരിയാ കമ്മിറ്റിയുടെ ശുപാർശ. ഫ്രാക്‌ഷൻ കമ്മിറ്റി അംഗമായ പി.കെ. ബഷീറിനെ താക്കീത് ചെയ്യാനും തീരുമാനിച്ചു.
സഹകരണ സംഘം ഭരണ സമിതി പിരിച്ചു വിടണമെന്നും ഏരിയാ കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ ബാങ്ക് ഭരണ സമിതിയിൽ അംഗമല്ലാത്ത ലോക്കൽ സെക്രട്ടറിക്കെതിരെയുള്ള നടപടിയിൽ ഭിന്നാഭിപ്രായം ഉയർന്നതായും സൂചനയുണ്ട്. ഏരിയാ കമ്മിറ്റിയുടെ തീരുമാനം ജില്ലാ കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യും. 11 അംഗ ഭരണസമിതിയിൽ ആറു പേർ പാർട്ടി അംഗങ്ങളും ഒരാൾ പാർട്ടി അനുഭാവിയുമാണ്.
കെ.പി. മണികണ്ഠൻ വ്യാജ ഒപ്പിട്ട് പണം അപഹരിച്ചെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയത്. ഇതിന് കൂട്ടു നിന്നുവെന്നാണ് മറ്റുള്ളവർക്കെതിരെയുള്ള ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |